മുഹൂർത്തത്തിലുമുണ്ടു കാര്യം
കെ. മോഹൻലാൽ
സ്ത്രീയും പുരുഷനും തമ്മിൽ വിവാഹം കഴിക്കുമ്പോൾ ജാതകച്ചേർച്ച നോക്കണോ? പൊരുത്തം നോക്കുന്നതിന് എത്രത്തോളം പ്രസക്തിയുണ്ട്? പസിദ്ധ ജ്യോതിഷപണ്ഡിതനായ എടപ്പാൾ ശൂലപാണി വാരിയരുമായി കെ. മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ രണ്ടാംഭാഗം. വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകളേയും വിശ്വാസങ്ങളേയും പറ്റി ചിന്തിക്കുമ്പോൾ സുപ്രധാനമായ ചില കാര്യങ്ങളുണ്ട്. അവയെപ്പറ്റി ജ്യോതിഷത്തിന്റെ നിലപാട് വ്യക്തമാണ്.
മുഹൂർത്തം തെറ്റിയാൽ എല്ലാം തെറ്റി
വിവാഹകാര്യത്തിൽ തീരുമാനമായാൽ പിന്നെ ഏറ്റവും പ്രാധാന്യം നൽകേണ്ട കാര്യമാണ് മുഹൂർത്തം. ചിലരെങ്കിലും കരുതുന്നതു പോലെ നിസാരമായി തള്ളാവുന്നതല്ല മൂഹൂർത്തം. മുഹൂർത്തം ശരിയായതു കൊണ്ടുള്ള ഗുണങ്ങളും തെറ്റിയതു കൊണ്ടുള്ള ദോഷങ്ങളും എന്റെ അനുഭവത്തിൽ ധാരാളം.
എല്ലാം കൊണ്ടും ജാതകങ്ങൾ തമ്മിൽ യോജിപ്പുണ്ടെങ്കിലും മുഹൂർത്തം തെറ്റിയാൽ എല്ലാം തെറ്റി. മുഹൂർത്തം തെറ്റിയതു കൊണ്ടു ജീവിതം സുഖപ്രദമല്ലാതെയാവാം. ഭർതൃനാശത്തിനോ ഭാര്യാനാശത്തിനോ വരെ ഹേതുവായെന്നു വരാം.
അപ്പോൾ മുഹൂർത്തം നോക്കാതെ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നവരോ? അവർ വിവാഹം കഴിച്ച മുഹൂർത്തം ശരിയായിരുന്നെങ്കിലോ എന്ന മറുചോദ്യം മാത്രമേ ഉത്തരമുള്ളൂ.
രാത്രി ഏറ്റവും മികച്ച സമയം
പണ്ടൊക്കെ വിവാഹങ്ങൾ കൂടുതലും നടന്നിരുന്നത് രാത്രിയായിരുന്നു. അതിന് അടിസ്ഥാനമുണ്ട്. രാത്രിയാണ് വിവാഹത്തിന് ഏറ്റവും നല്ല സമയം. മനസിന്റെ കാരകത്വം ചന്ദ്രനാണ്. രാത്രി ചന്ദ്രരാശിയാണ്. അതിനാൽ രാത്രി വിവാഹത്തിന് ഏറ്റവും പറ്റിയ സമയമാണ്. ഇന്ന് സൌകര്യത്തിനാണല്ലോ കൂടുതൽ പ്രാധാന്യം പലരും നൽകുന്നത്. അതുകൊണ്ടുതന്നെ കല്യാണങ്ങളൊക്കെ പകലായി. പകൽ നടത്തുമ്പോൾ കൃത്യമായ മുഹൂർത്തം നോക്കണം എന്നേയുള്ളൂ.
സന്താനഭാഗ്യം
തമ്പുരാന് ഉണ്ണി പിറന്നു. ഉണ്ണിയുടെ ജാതകം അറിയണമെന്ന് തമ്പുരാന് അതിയായ മോഹം. അതിപ്രശസ്തനായ ജ്യോതിഷിയായിരുന്നു തമ്പുരാന് ഉണ്ടായിരുന്നത്. വാല്യക്കാരനെ ജ്യോതിഷിയെ കൊണ്ടുവരാനായി അയച്ചു. ഇതാ വരുന്നു എന്നു പറഞ്ഞ് പണിക്കർ വാല്യക്കാരനെ മടക്കി. വന്നില്ല. വീണ്ടും തമ്പുരാൻ ആളെ വിട്ടു. പഴയ പല്ലവി ജ്യോതിഷി ആവർത്തിച്ചു. വരാനല്ലേ പറഞ്ഞത് എന്ന് തമ്പുരാൻ ക്ഷോഭിച്ചു. പിടിച്ചുകെട്ടി കൊണ്ടുവരാൻ പറഞ്ഞു. കൊണ്ടുവന്നപ്പോൾ ജ്യോതിഷി പറഞ്ഞു: രണ്ടു തമ്പുരാൻമാരുടെ ജാതകവുമായി വരാമെന്നു വച്ചു എന്ന്. ജനിച്ച കുട്ടിയുടേയും ഇനി ജനിക്കാനിരിക്കുന്ന കുട്ടിയുടേയും ജാതകം ജ്യോതിഷി തമ്പുരാന് നൽകിയെന്ന് കഥ.
സന്താനങ്ങൾ എത്രയുണ്ടാവും, അവരുടെ ഗുണഗണങ്ങൾ എന്തൊക്കെയാവും എന്നു പറയുന്ന ജ്യോതിഷമുണ്ട്. അത്രയും സ്വാധീനം ഗണിതത്തിലും ഫലനിർണയത്തിലും വേണം എന്നു മാത്രം.
പണ്ട് വിവാഹം നോക്കാൻ വരുന്നവർ സന്താനഭാഗ്യം നോക്കിയിരുന്നു. 'ധാരാളം സന്താനങ്ങൾ ഉണ്ടാവുമോ വാര്യരേ...'എന്നായിരുന്നു ചോദ്യം.
പണ്ട് സന്താനാർഥമായിരുന്നു വിവാഹം. വിഷയാസക്തിയായിരുന്നില്ല വിവാഹത്തിലേക്ക് നയിച്ചിരുന്നത്. അതു കൊണ്ടുതന്നെ സന്താനഭാഗ്യമുണ്ടോ എന്ന് വിവാഹത്തിനു മുമ്പ് വിശദമായി പരിശോധിച്ചിരുന്നു. വിവാഹം തെറ്റിയാൽ സന്താനമില്ലാതെയായി എന്നു വരാം. ഒരു വിത്ത് മരുഭൂമിയിൽ വീണതു കൊണ്ട് എന്തു കാര്യം?
സന്താനങ്ങൾ ഇല്ലാതായാൽ പ്രായശ്ചിത്തം ചെയ്യേണ്ടി വരാം. പൂജകളും ദാനങ്ങളും ചെയ്യേണ്ടി വരും. ഇതൊക്കെ ജ്യോതിഷിയുടെ നിർദേശപ്രകാരം ചെയ്യേണ്ടതാണ്. എത്രയായാലും 1 -2 ശതമാനം പേർ പൂർണമായും സന്താനഭാഗ്യം ഇല്ലാത്തവരാവാം.
അമ്പലമോ വീടോ?
വിവാഹം ഒരു മംഗളകർമമാണ്. അത് ഏതെങ്കിലും പ്രത്യേക സ്ഥലത്തുവച്ചു നടത്തണമെന്ന് നിയമമേയില്ല. അമ്പലത്തിൽ വച്ചു വേണമെന്ന് ഒരിടത്തു പറഞ്ഞിട്ടില്ല. ഇന്ന് സൌകര്യം നോക്കി പലരും ഗുരുവായൂർ പോലുള്ള അമ്പലങ്ങളിൽ വിവാഹം നടത്തുന്നു. അമ്പലങ്ങളിൽ നടത്തുമ്പോൾ മുഹൂർത്തം നോക്കേണ്ടതില്ല എന്നു കരുതുന്നവരുണ്ട്. അതു വാസ്തവമല്ല. അമ്പലത്തിലായാലും മുഹൂർത്തം നോക്കണം. പലപ്പോഴും അമ്പലങ്ങളിൽ മുഹൂർത്തം അനുസരിച്ച് നടത്താൻ കഴിയാറില്ല എന്നതാണ് വാസ്തവം.
വിവാഹം നടത്താത്ത അമ്പലങ്ങളുമുണ്ട്. ഉദാഹരണം ഇരിങ്ങാലക്കുട കൂടൽ മാണിക്യം, കാടാമ്പുഴ ഭഗവതി ക്ഷേത്രം തുടങ്ങിയവ. കൂടൽമാണിക്യത്തിലെ ഭരതൻ സന്ന്യാസിയാണ്. അതുകൊണ്ട് വിവാഹമോ മറ്റ് ആർഭാടമോ അനുവദിക്കാറില്ല.
വിവാഹം നടത്താൻ അനുയോജ്യമായ അമ്പലങ്ങൾ ഏതൊക്കെ എന്നു ചോദിച്ചാൽ അങ്ങനെയൊന്നുമില്ല എന്നാണുത്തരം. വിവാഹത്തിന് അമ്പലങ്ങളുമായി ബന്ധമില്ലാത്തതാണ് കാരണം. വിവാഹം ഇന്ന ദിക്കിൽ നടത്തണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.
ദൈവം കാർമികനാവണം
വിവാഹമെന്ന മംഗളകർമത്തിന് ഇൌശ്വരൻ സാക്ഷിയാകണം. അതിന് എന്തെങ്കിലും വയ്ക്കാം. എന്തെങ്കിലും എന്നാൽ ഇഷ്ടം പോലെ എന്തെങ്കിലും ഇൌശ്വരനെ സങ്കൽപിച്ച് വയ്ക്കാം. വിളക്കോ ബിംബങ്ങളോ എന്തെങ്കിലും. ഇക്കാര്യത്തിനായി പ്രത്യേകിച്ച് ദേവീ ദേവന്മാരൊന്നുമില്ല. സാക്ഷിയായി എന്തെങ്കിലും ചെയ്യാത്തവർ ഒരു സമുദായത്തിലുമില്ല എന്നതാണ് വാസ്തവം.
വിവാഹം നടത്താത്ത കാലം
മീനം അവസാന പകുതി, കർക്കിടകം, കന്നി, കുംഭം, ധനു എന്നീ നാലര മാസം വിവാഹത്തിന് അനുയോജ്യമല്ല. അതിനാൽ കല്യാണം നടത്താൻ പാടില്ലെന്ന് മുഹൂർത്ത ശാസ്ത്രത്തിൽ പറയുന്നു. ബാക്കി മാസങ്ങളിൽ നടത്താം. നല്ല മാസങ്ങൾ എന്നു എടുത്തുപറയാനില്ല. ബാക്കി എല്ലാ മാസവും ഒരു പോലെ നല്ലതു തന്നെ.
വിവാഹം നടക്കാതെ വന്നാൽ
വിവാഹ സിദ്ധിക്ക് പല പൂജകളും പ്രായശ്ചിത്തങ്ങളും നിർദേശിക്കാറുണ്ട്. എന്നാൽ ചൊവ്വാദോഷത്തിന് പരിഹാരമില്ല. ദോഷമുള്ളയാളെ പങ്കാളിയായി കണ്ടെത്തുക മാത്രമേ മാർഗമുള്ളൂ.വിവാഹം നടക്കാത്തവർക്ക് സാധാരണയായി ഉമാമഹേശ്വര പൂജ, മംഗല്യപൂജ എന്നിവ നിർദേശിക്കാറുണ്ട്. ഏതു ദേവനെ പൂജിക്കണം, ഏതു പൂജ നടത്തണം എന്നിവ 90 ശതമാനവും ഫലിക്കാറുണ്ട് എന്നാണ് അനുഭവം. ഇൌ പൂജകൾ ക്ഷേത്രങ്ങളിൽ നടത്തണമെന്നില്ല. ക്ഷേത്രങ്ങൾക്ക് ഇതിൽ പങ്കുമില്ല. ഇക്കാലത്ത് പല ക്ഷേത്രങ്ങളും ഇൌ പൂജകൾക്ക് വേദിയാവുന്നു എന്നേയുള്ളൂ. ഇൌ പൂജകളും ക്രിയകളും ചെയ്യുക എന്നതാണ് കാര്യം.
ശനിയാഴ്ച, ജൂലൈ 23, 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ