വിളിപ്പേരുകള്‍ വരുന്നത്
കെ സുദര്ശന്
ഒരു നാടന്‍ ചായക്കട.
സപ്തതി മറികടന്ന ഒരു മൂപ്പിലാന് കേറിവരുന്നു, അങ്ങോട്ട്. കടയില്‍ മിതമായ തിരക്കേയുള്ളൂ.
"ങാ, 'ബാസ്റ്റാര്‍ഡ് മാമന്' വന്നല്ലോ.... എവിടായിരുന്നു, കാണാനില്ലല്ലോ ഈയിടെ?"
സപ്ളൈയറുടെ കുശലാന്വേഷണം. മൂപ്പിലാന് ചിരിച്ചതേയുള്ളൂ.
"കഴിക്കണോ വല്ലോം?"
"വേണ്ട, ചായ മതി!"
"ബാസ്റ്റാര്‍ഡ് മാമന് ഒരു വിത്തൌട്ട്!"
പക്ഷേ, സമനില പോയത് അടുത്തിരുന്ന ആള്‍ക്കാണ്. ഇത്രയും പ്രായമുള്ള ഒരാളെ 'ബാസ്റ്റാര്‍ഡ്' എന്നോ വിളിക്കുന്നത്! എന്നിട്ടും ആ മനുഷ്യന് യാതൊരു ഭാവഭേദവുമില്ലതാനും!
ചായ വന്നു.
സാവധാനം അതു മൊത്തിക്കുടിച്ചിട്ട് അദ്ദേഹം കൌണ്ടറിനടുത്തേക്കു നടന്നു.
'ഷഷ്ഠി' പൂര്‍ത്തിയാക്കിയ ഒരു ദേഹമായിരുന്നു കൌണ്ടറില്‍. ആ ദേഹം സപ്ളൈയറോടായി ചോദിക്കുന്നു.
"േടേയ്.... ബാസ്റ്റാര്ഡണ്ണന്റെ പറ്റ് എത്ര?"
"ബാസ്റ്റാര്‍ഡ് മാമന് 2.50"
കാശു കൊടുത്തിട്ട് ആ വയോധികന് ഇറങ്ങിപ്പോയി.
സമനില പോയിരുന്ന ആള് അടുത്തിരുന്നവരോടു ചോദിച്ചു:
"എന്തിനാ ആ മനുഷ്യനെ എല്ലാവരും തെറി വിളിക്കുന്നത്?"
"തെറിയോ! അത് പുള്ളിക്കാരന്റെ സ്ഥാനപ്പേരാ...."
"ബാസ്റ്റാര്‍ഡ് എന്നതോ?"
"മിസ്റ്റര്‍, അതൊരു സ്റ്റോറിയാണ്. ഞാന്‍ പറയാം."
ആ കഥ ഇങ്ങനെയായിരുന്നു:
ഈ മനുഷ്യന്റെ ഒറിജിനല്‍ പേര് ബാഹുലേയന് എന്നായിരുന്നു. കൊട്ടാരത്തിലെ പാറാവുകാരനായിരുന്നു, പണ്ട്. അന്ന് ഒരു.... മുപ്പത്- മുപ്പത്തിരണ്ട് വയസ്സ്. പോരാത്തതിന് മുടിഞ്ഞ ആരോഗ്യവും!
പാറാവ് എന്നു പറയുമ്പോള്‍ അറിയാമല്ലോ, ഡ്യൂട്ടിയുടെ ലൊക്കേഷന്‍ മാറിമാറി വരും. അങ്ങനെ ഒരിക്കല്‍ ആശാനെ കുളക്കടവില്‍ ഡ്യൂട്ടിക്കിട്ടു.
ലേശം 'ഡെയിഞ്ചര്‍' ഉള്ളതാണല്ലോ കുളക്കടവിലെ ഡ്യൂട്ടി. കുളം എന്നു പറയുമ്പോള്‍ നമ്മള് വിചാരിക്കുന്നതു പോലെ ആമ്പലും ചാമ്പലുമായിട്ടു കിടക്കുന്ന കുളമല്ല.
രാജ്ഞി നീരാടാനെത്തുന്ന കുളം.
രാജ്ഞിയാകുമ്പോള് സിംഗിള്‍ ആയിട്ടല്ലല്ലോ നീരാട്ട്. പത്തുപതിനേഴു തോഴിമാരും കൂടെക്കാണും.
ഒരാള്‍ മഞ്ഞളു തേയ്ക്കാന്‍. മറ്റേയാള്‍ ചന്ദനം ചാര്‍ത്താന്‍. പിന്നൊരാള് വെള്ളം കോരിയൊഴിക്കാന്‍.... എന്നു വേണ്ട, കമ്പ്ളീറ്റ് 'അഡല്‍റ്റ്സ് ഒണ്‍ലി' കാഴ്ചകളാണ്. അവിടെയാണ് ബാഹുലേയനദ്ദേഹത്തിന് ഡ്യൂട്ടി കിട്ടിയിരിക്കുന്നത്.
അദ്ദേഹത്തിന്റെയൊരു ഭാഗ്യമേ!
പക്ഷേ, ചില ഭാഗ്യങ്ങള്‍ക്ക് അനുഭവയോഗം കുറവായിരിക്കും. കൂടുതലും അപകടയോഗമായിരിക്കും.
ഇതും അതുപോലെയായിരുന്നു.
രാജ്ഞിയും തോഴിമാരും നീരാടിക്കൊണ്ടിരിക്കുമ്പോള്‍ യാതൊരു കാരണവശാലും പാറാവുകാരന് തിരിഞ്ഞുനോക്കാന്‍ പാടില്ല.
അഥവാ നോക്കിപ്പോയാല്‍, പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടിവരില്ല! കഴുത്തിനു മീതെ തലയുണ്ടായിട്ടു വേണ്ടേ തിരിഞ്ഞുനോക്കാന്‍!
ബാഹുലേയന് രാവിലെ ഡ്യൂട്ടിയില്‍ പ്രവേശിച്ചു. പരിസരം ആദ്യമേ വിസ്തരിച്ചു നിരീക്ഷിച്ചു.
ഹേയ്! ഇവിടെയെങ്ങും ആരുമില്ല.
ഫുള്‍ വിജനം.
അഥവാ ഒന്നു നോക്കിപ്പോയാലും ആരും അറിയാനൊന്നും പോകുന്നില്ല.
എന്നാലും വേണ്ട. എന്തിനു വെറുതെ....
പത്തുമണിയായപ്പോള്‍ ആരവം കേട്ടുതുടങ്ങി. സ്നാനസംഘം വരുന്നുണ്ട്.
അല്ലേ! മുലക്കച്ചയിലാണോ, വരവ്! ഈശ്വരന്മാരേ....
തല പോയതുതന്നെ....
ആരും അയാളെ ശ്രദ്ധിച്ചതേയില്ല. അരയന്നങ്ങളെപ്പോലെ അവര്‍ കടവിലേക്കു പോയി. പ്രതിമപോലെ നില്‍ക്കുകയാണ് പാറാവദ്ദേഹം.
പിന്നില്‍, കളിചിരികള്‍....
വളകിങ്ങിണികള്....
നുണമഞ്ജരികള്....
ഒപ്പം, പ്രകോപനാത്മകമായ ചില സൌണ്ടുകളും!
'പാറാവ്' ദേഷ്യപ്പെട്ട് ശ്വാസമെടുക്കുകയും വിടുകയും ചെയ്തുകൊണ്ടിരുന്നു. അല്ലാതെ എന്തു ചെയ്യാന്‍!
കുളിയുടെ അന്നത്തെ എപ്പിസോഡ് അവിടെ പൂര്‍ണ്ണമായി.
മൂന്നു ദിവസമാണ് പുള്ളിക്കാരന് ഡ്യൂട്ടി.
രണ്ടാം ദിവസം.
ഗംഭീര കുളിയരങ്ങായിരുന്നു അന്നും. ബാഹുലേയന് അന്നും കിഴക്കുനോക്കി നിന്നു.
മൂന്നാം ദിവസം. അന്നാണ് ഡ്യൂട്ടിയുടെ സമാപനം.
നോക്കണോ വേണ്ടയോ? നോക്കിയാല്‍ നോക്കിയതു തന്നെ. കണ്ടാല്‍ കണ്ടതും തന്നെ! ആരറിയാന്‍? ഇവിടെങ്ങും ഒരു 'മാടനും' ഇല്ല.
അന്നും കൃത്യസമയത്തുതന്നെ 'മുലക്കച്ചകള്‍' എത്തി. അതും, പൂര്‍വ്വാധികം ലാവിഷായിട്ട്!
കടവിലെത്തിയതും അവര്‍ കാര്യപരിപാടികള്‍ ആരംഭിച്ചു.
സംയമനം എന്നൊരു വാക്കുണ്ട്. വാക്കത്തിയേക്കാള്‍ മൂര്‍ച്ചയുണ്ട് അതിന്. മഹര്‍ഷിമാര്‍ക്കു പോലും പിടിച്ചിട്ടു കിട്ടാത്ത ഒന്നാണ് ഈ സംയമനം.
പിന്നെ, പാവമൊരു ബാഹുലേയന് കിടന്നുപിടിച്ചാല് എവിടെക്കിട്ടാന്‍? പുള്ളിക്കാരന് അന്തസ്സായിട്ടങ്ങ് തിരിഞ്ഞുനോക്കി.
അപാാാാരം!
വേഗം തലവലിച്ചുകളഞ്ഞു.
മതി! ധാരാളം!
സ്നാനകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അവര്‍ യാത്രയായി. എല്ലാം കണ്ടുകൊണ്ട് ശാന്തമാനസനായി പാറാവുകാരന് നില്ക്കുന്നു.
ഭാഗ്യം! ആരുമറിഞ്ഞില്ല. ഈ അസുലഭ സൌകര്യം പാഴാക്കിയിരുന്നെങ്കിലോ?
ഒരു കുതിരക്കുളമ്പടി. അടുത്ത നിമിഷം ഒരു ഭടന് അവിടെ വന്നിറങ്ങി.
"തിരുമനസ്സ് വിളിക്കുന്നു."
ചതിച്ചോ!
ചെല്ലുമ്പോള്‍ രാജന് ആകെ രോഷാകുലനാണ്.
"നീ നമ്മുടെ നിയമം തെറ്റിച്ചു. ആരവിടെ? കുളിക്കടവിലേക്ക് ഒളിച്ചുനോക്കിയ ഇവന്റെ ശിരസ്സ് അറുത്തുകളയൂ...."
"മഹാരാജന്, അരുത്.... അടിയന് ഒന്നു പറഞ്ഞോട്ടെ...."
ബാഹുലേയന്റെ അലമുറ കേട്ട് തിരുമനസ്സ് സ്തബ്ധനായിപ്പോയി. വേണ്ടാതീനം കാണിച്ചതും പോരാ....
"എന്താ നിനക്കു പറയാനുള്ളത്?"
ശ്വാസോച്ഛ്വാസം തത്കാലത്തേക്ക് നിറുത്തിവച്ചിട്ട് ബാഹുലേയന് ഉണര്‍ത്തിക്കാന്‍ തുടങ്ങി:
"മഹാരാജന്, ഞാന്‍ അവിടെ നില്ക്കുമ്പോഴുണ്ടല്ലോ, 'ഠുംകോ' എന്നൊരു സൌണ്ട്. രാജ്ഞിക്ക് എന്തോ പറ്റിയെന്നാ ഞാന്‍ വിചാരിച്ചത്. കാലുതെറ്റി വെള്ളത്തിലോ മറ്റോ.... ഹോ! പിന്നൊന്നും ഞാന്‍ ഓര്‍ത്തില്ല. അങ്ങനെ നോക്കിപ്പോയതാ.... മാപ്പാക്കണം."
അതു കേട്ടതും, തിരുമനസ്സ് അറിയാതെ പറഞ്ഞുപോയി:
"യൂ.... ബാസ്റ്റാര്‍ഡ്...."
വളരെ ലോ ടോണിലാണ് പറഞ്ഞതെങ്കിലും കേള്‍ക്കേണ്ടവരെല്ലാം അതു കേട്ടു.
ബാക്കി ഉറക്കെത്തന്നെ പറഞ്ഞു:
"ആരവിടെ, പറഞ്ഞുവിട് ഇവനെ. മേലാല്‍ എന്റെ കണ്മുന്നില് വന്നേക്കരുത്."
അന്നുമുതല്‍ ഇദ്ദേഹം 'ബാസ്റ്റാര്‍ഡ് ബാഹുലേയന്' എന്നാണ് അറിയപ്പെടുന്നത്. സര്‍ദാര്‍ വേലുപ്പിള്ള എന്നൊക്കെ പറയുന്നതു പോലെ!
കഥ തീര്‍ന്നു. ശ്രോതാവിന് ഒരു സംശയം.
"രാജാവ് അങ്ങനെ വിളിക്കാന്‍ കാരണം?"
"അതോ? അദ്ദേഹം എന്നും ഏതോ ഒരു കിളിവാതിലിലൂടെ കുളം നോക്കിയിരിക്കുന്നുണ്ടായിരുന്നു. അവിടെ ഒരു സൌണ്ടും കേട്ടില്ലെന്ന് അദ്ദേഹത്തിന് അറിയാമല്ലോ! ബാഹുലേയന് പെട്ടെന്ന് ഒരു കള്ളം പറഞ്ഞതുകേട്ടപ്പോള്‍ രാജാവ് വിളിച്ചുപോയതാണ്."
ഇങ്ങനെയാണ് ഓരോരുത്തര്‍ക്ക് പേരിന്റെ കൂടെ ഓരോന്നു വന്നുചേരുന്നത്; മനസ്സിലായല്ലോ.
കടപ്പാട്: കേരളകൌമുദി ഓണ്‍ലൈന്‍
വെള്ളിയാഴ്ച, ഡിസംബർ 02, 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ