ജയപ്രകാശ് നാരായണ്‍ 104
പാറശ്ശാല ശിവാനന്ദന്
സമ്പൂര്‍ണ്ണ വിപ്ലവത്തിന്റെ വക്താവായിരുന്ന ജയപ്രകാശ് നാരായണന്റെ 104-ാമത് ജന്മവാര്ഷിക ദിനമാണ് ഇന്ന്. ഗാന്ധിയില്‍ നിന്ന് മാര്‍ക്സിലേക്കും മാര്‍ക്സില്‍ നിന്ന് ഗാന്ധിയിലേക്കും സഞ്ചരിച്ച അദ്ദേഹത്തിന്റെ അപൂര്വമഹിമയാര്ന്ന ജീവിതത്തിലൂടെ
ഇരുപതാംനൂറ്റാണ്ട് സംഭാവന ചെയ്ത മഹാരഥന്മാരായ രാഷ്ട്രീയ ചിന്തകരില്‍ പ്രമുഖനായ ജയപ്രകാശ് നാരായണന്റെ നൂറ്റിനാലാമത് ജന്മവാര്ഷിക ദിനമാണിന്ന്. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയ്ക്കെതിരായി ചിന്തിക്കുകയും പാര്‍ട്ടി വ്യവസ്ഥയെയും ബാലറ്റ് പെട്ടിയിലൂടെ അധികാരം കൈയാളുന്നതിനെയും എതിര്‍ക്കുകയും ചെയ്തിരുന്ന ആളാണ് ജെ.പി. രാഷ്ട്രീയവും സാമ്പത്തികവുമായ അധികാരകേന്ദ്രീകരണം സോഷ്യലിസം എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഒരു വിലങ്ങുതടിയാണെന്ന് അദ്ദേഹം വിശ്വസിച്ചു. മാനവപുരോഗതിക്കും സ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള ഒരു രാഷ്ട്രീയ ചിന്തയുടെ നിരന്തരമായ അന്വേഷണമായിരുന്നു ജെ.പിയുടെ ജീവിതം.
ജയപ്രകാശിന്റെ ജീവിതം ഇന്ത്യയിലെ സാധാരണക്കാരനുവേണ്ടിയുള്ള സേവനത്തിന്റെയും സമ്പൂര്‍ണ സമര്‍പ്പണത്തിന്റെയും ചരിത്രമാണ്. മാര്‍ക്സിസത്തില്‍നിന്ന് സോഷ്യലിസത്തിലേക്കും സോഷ്യലിസത്തില്‍നിന്ന് 'സര്‍വോദയ'ത്തിലേക്കും അവസാനം സമ്പൂര്‍ണ വിപ്ളവത്തിലേക്കുമായിരുന്നു ജെ.പിയുടെ ചിന്തയും പ്രവൃത്തിയും പ്രയാണം നടത്തിക്കൊണ്ടിരുന്നത്.
1902 ഒക്ടോബര്‍ 11ന് ബീഹാറിലെ സിതബ്ദിയ ഗ്രാമത്തില്‍ ജനിച്ച ജെ.പിയുടെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത് ഒരു 'ദേശീയവാദി'യായിട്ടായിരുന്നു. ഗോപാലകൃഷ്ണ ഗോഖലെയായിരുന്നു അദ്ദേഹത്തെ ആദ്യം സ്വാധീനിച്ച ദേശീയ നേതാവ്. എന്നാല്‍ ജയപ്രകാശിനെ ഏറെ ആകര്‍ഷിച്ചിരുന്നത് ഗാന്ധിജിയുടെ ലാളിത്യമാര്‍ന്ന ജീവിതശൈലിയാണ്. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിലാകൃഷ്ടനായി കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ച ജെ.പി പിന്നീട് ഇന്റര്‍മീഡിയറ്റ് പാസായി ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോവുകയും ചെയ്തു. പഠനച്ചെലവിന് കാശ് കണ്ടെത്താനായി ഫാക്ടറികളിലും പാടങ്ങളിലും ഹോട്ടലുകളിലുമെല്ലാം പണിയെടുത്തിരുന്നു. 1929-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന സ്ഥാപകനേതാവായി.
വ്യക്തിയുടെ നന്മ സാമൂഹ്യവളര്‍ച്ചയ്ക്ക് അനുപേക്ഷണീയമാണെന്ന് വിശ്വസിച്ചിരുന്ന ജെ.പി. ഭൗതിക വാദത്തിനുമപ്പുറത്തുള്ള ഒരു പന്ഥാവിലൂടെ സമൂഹനന്മയെ ലക്ഷ്യമാക്കിയാണ് സഞ്ചരിച്ചിരുന്നത്. ഗാന്ധിസത്തിനുവേണ്ടി വൈരുദ്ധ്യാത്മക ഭൗതികവാദം അദ്ദേഹം ഉപേക്ഷിക്കുകയാണുണ്ടായത്. 1954-ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച ജെ.പി തന്റെ ജീവിതം ഭൂദാന്‍ പ്രസ്ഥാനത്തിന് സമര്‍പ്പിക്കുകയും പിന്നീട് 1956-ല്‍ 'സര്‍വോദയ' ആശ്രമം സ്ഥാപിക്കുകയും ചെയ്തു. ജനാധിപത്യ സോഷ്യലിസത്തിന്റെ ഉദാത്തവും യഥാര്‍ത്ഥവുമായ രൂപമായിരുന്നു സര്‍വോദയ.
1975-ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ജെ.പി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ തടങ്കലിലായി. ജനതാപാര്‍ട്ടി സ്ഥാപിച്ചുകൊണ്ട് തന്റെ ജീവിതാവസാന കാലങ്ങളില്‍ വീണ്ടും പാര്‍ട്ടിയിലും അധികാരരാഷ്ട്രീയത്തിലും ജെ.പി പ്രവേശിച്ചത് അടിയന്തരാവസ്ഥയ്ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് പ്രതിപക്ഷകക്ഷികളെ ഒന്നിപ്പിച്ചുനിറുത്താനുള്ള ആഗ്രഹത്തോടെയായിരുന്നു. 1977 മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ അതിനുവേണ്ടി സജീവമായി പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
നാഗന്മാരുടെ സ്വയംഭരണാവകാശത്തെ അംഗീകരിച്ചുകൊണ്ട് നാഗാലാന്‍ഡ് സംസ്ഥാനം രൂപവത്കരിക്കാനും ബംഗ്ളാദേശിലെ ജനങ്ങള്‍ സ്വാതന്ത്യ്രത്തിനായി പൊരുതിയപ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കാനും ആദ്യം ശബ്ദമുയര്‍ത്തിയത് ജെ.പി യായിരുന്നു. ഷേക് അബ്ദുള്ളയെ തടവിലാക്കിയപ്പോള്‍ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെട്ട ജയപ്രകാശിന്റെ മുന്നിലാണ് 1972 ഏപ്രില്‍ 16-ന് ചമ്പല്ക്കൊള്ളത്തലവനും കൂട്ടരും ആയുധം വച്ച് കീഴടങ്ങിയത്. 1979 ഒക്ടോബര്‍ 8ന് അന്തരിച്ച ജെ.പിയുടെ സമ്പൂര്‍ണ വിപ്ളവത്തിന്റെ കാതല്‍ ഗാന്ധിയന്‍ സത്യഗ്രഹംതന്നെയായിരുന്നു. പുതിയ ഒരു സാമൂഹ്യക്രമത്തിനുവേണ്ടിയുള്ള യത്നത്തില്‍ അമൂല്യമായ ഒരു രാഷ്ട്രീയ മീമാംസയുടെ കരടുരേഖ അവശേഷിപ്പിച്ചുകൊണ്ടാണ് ജയപ്രകാശ് നാരായണ്‍ യാത്രയായത്.
കടപ്പാട് : കേരളകൌമുദി ഓണ്‍ലൈന്‍.കോം
ഞായറാഴ്ച, ഒക്ടോബർ 08, 2006
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ