പലിശ കൂടുമ്പോഴും കുറയുമ്പോഴും
ഡോ.എം. ജയപ്രകാശ്
മുമ്പൊക്കെ റിസര്‍വ് ബാങ്ക് ധനവായ്പാനയം പ്രഖ്യാപിച്ചിരുന്നത് വര്‍ഷത്തിലൊരു തവണയായിരുന്നു. എന്നാലിപ്പോള്‍ മൂന്നുമാസത്തിലൊരിക്കല്‍ നയവ്യതിയാനങ്ങള് വെളിപ്പെടുത്താന്‍ കേന്ദ്ര ബാങ്ക് നിര്‍ബന്ധിതമായിത്തീര്‍ന്നിരിക്കുന്നു. കാരണം വളരെ വ്യക്തം. ഇന്ത്യന്‍ സമ്പദ്ഘടന ലോക സമ്പദ്വ്യവസ്ഥയുമായി കാര്യമായി കൊളുത്തിച്ചേര്ക്കപ്പെട്ടിരിക്കുന്നു. ആഗോളതലത്തില്‍ ധന-മൂലധന വിപണികളിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ക്ക് അനുസരണമായി നമ്മുടെ നാണ്യവ്യവസ്ഥിതിയിലും ക്രമഭേദങ്ങള്‍ വരുത്തിയില്ലെങ്കില്‍ നഷ്ടം നമുക്കുതന്നെയായിരിക്കും.
ഈ പശ്ചാത്തലത്തില്‍വേണം, താഴ്ന്ന നിലയില്‍ ഒതുക്കിനിറുത്തിയിരുന്ന ബാങ്ക് പലിശനിരക്ക് അല്പം ഉയരാന്‍ ഇടയാക്കുന്ന റിസര്‍വ് ബാങ്കിന്റെ 2006-07 വര്‍ഷത്തെ ആദ്യമൂന്നുമാസം കഴിഞ്ഞുള്ള ധന-വായ്പ നയത്തെ വിലയിരുത്താന്‍.അതിനുമുന്‍പ് പലിശനിരക്ക് എങ്ങനെയാകണമെന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നത് നന്നായിരിക്കും. നിരക്ക് എപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കണമെന്നും അതല്ല താഴ്ന്നാണ് നില്‍ക്കേണ്ടതെന്നുമുള്ള വ്യത്യസ്തമെങ്കിലും ഒരേ ഗണത്തില്‍പ്പെടുത്താവുന്ന സമീപനമാണ് ആദ്യത്തേത്. എന്നാല്‍ രാജ്യത്ത് ഉരുത്തിരിഞ്ഞുവരുന്ന സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് അനുസൃതമായി നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ആണ് വേണ്ടതെന്ന സമീപനമാണ് രണ്ടാമത്തേത്.
നിരക്ക് ഉയര്‍ത്താന്‍
ഉയര്‍ന്ന നിരക്കുതന്നെ വേണമെന്ന് ശഠിക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്ന വാദമുഖങ്ങള്‍ ഇനിപ്പറയുന്നവയാണ്.കുറഞ്ഞ പലിശ സമ്പാദ്യശീലത്തെ പ്രതികൂലമായി ബാധിക്കും. അങ്ങനെവന്നാല്‍ നിക്ഷേപം നടത്താനുള്ള വിഭവം കുറയും. അത് സാമ്പത്തിക വളര്‍ച്ചയെ പിന്നോക്കം പായിക്കും. അതുപോലെതന്നെ, നമ്മുടെ നാട്ടില്‍ പലിശ വരുമാനംകൊണ്ട് കഴിഞ്ഞുകൂടുന്ന ഒരുപാട് പേരുണ്ട്. പ്രത്യേകിച്ച് ജീവിത സായാഹ്നത്തിലെത്തിനില്ക്കുന്നവര് ജീവിതം വിയര്‍പ്പാക്കി സമ്പാദിച്ച തുക ബാങ്കിലിട്ട് അതിന്റെ പലിശകൊണ്ട് ജീവിക്കുന്ന പെന്ഷന്കാരെപ്പോലുള്ളവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കാന്‍ കുറഞ്ഞനിരക്ക് കാരണമാകും.
നിരക്ക് താഴ്ന്നാല്‍
ഇതിനു വിരുദ്ധമായി നിരക്ക് താഴ്ന്നിരിക്കണമെന്ന് വാദിക്കുന്നവര്‍ ഉന്നയിക്കുന്ന ന്യായങ്ങള്‍ ഇനിപ്പറയുന്നവയാണ്. കുറഞ്ഞനിരക്ക് വ്യാവസായിക സംരംഭകരെയും മറ്റും കൂടുതല്‍ വായ്പ എടുക്കാനും നിക്ഷേപം വര്‍ദ്ധിപ്പിക്കാനും പ്രേരണ നല്‍കും. ഇത് ഉത്പാദന വര്‍ദ്ധനയ്ക്കും തൊഴിലവസരങ്ങള്‍ ഉയര്‍ത്താനും വഴിയൊരുക്കും. കുറഞ്ഞനിരക്ക് സമ്പാദ്യം കുറയ്ക്കാന്‍ കാരണമാക്കുമെന്ന വാദം വര്‍ത്തമാനകാല അനുഭവങ്ങള്‍ നിരത്തി ഖണ്ഡിക്കാനാവും. അടുത്തകാലത്തായി പലിശനിരക്ക് കാര്യമായി കുറഞ്ഞെങ്കിലും ബാങ്കുകളില്‍ സമ്പാദ്യം കുമിഞ്ഞുകൂടുകയായിരുന്നു. അതുകാരണം ഭവനം നിര്‍മ്മിക്കുന്നവര്‍ക്കും വാഹനം വാങ്ങുന്നവര്‍ക്കും നിര്‍ലോഭം വായ്പ കൊടുക്കാനുള്ള തത്രപ്പാടിലായിരുന്നു ബാങ്കുകള്‍.
ഇപ്രകാരം, സമ്പാദ്യം നടത്തുന്നവരും അത് പ്രോത്സാഹിപ്പിക്കണമെന്ന് വിശ്വസിക്കുന്നവരും ഉയര്‍ന്ന പലിശയ്ക്കുവേണ്ടി വാദിക്കുമ്പോള്‍, നിക്ഷേപം നടത്തുന്നവരും അത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് വിശ്വസിക്കുന്നവരും താഴ്ന്ന പലിശയ്ക്കായി ശബ്ദമുയര്‍ത്തുന്നു. ഈ രണ്ടുവാദങ്ങളും ഓരോപക്ഷം പിടിച്ചുള്ള സമീപനമാണ്. അതുകൊണ്ടാണ് ഇവ രണ്ടും ഒരേ ഗണത്തില്‍പ്പെടുന്നതായി കരുതുന്നത്. രാജ്യത്തിന്റെ മൊത്തത്തിലുള്ള ധനപരമായ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ ഈ സമീപനം ഉതകില്ല. രാജ്യത്തിനകത്തും പുറത്തും നിലനില്‍ക്കുന്ന സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന തരത്തില്‍ പലിശനിരക്ക് നിശ്ചയിക്കണമെന്ന വസ്തുനിഷ്ഠമായ നിലപാടുതന്നെയാണ് കൂടുതല്‍ സ്വീകാര്യം.
അടുത്തകാലംവരെ ലോകത്തെ മിക്ക വികസിത രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരുന്നു. ഇതില്‍നിന്നുള്ള ഒരു രക്ഷാമാര്‍ഗ്ഗമായി അവര്‍ പരീക്ഷിച്ചത് പലിശനിരക്ക് താഴ്ത്തിനിറുത്തുകയെന്നതായിരുന്നു. ഉദാഹരണമായി ലോകത്തെ രണ്ടാംനമ്പര്‍ സാമ്പത്തിക ശക്തിയായ ജപ്പാന് കഴിഞ്ഞ ആറുവര്‍ഷമായി പലിശ പൂജ്യം നിരക്കില്‍ നിലനിറുത്തുകയായിരുന്നു.അമേരിക്കയിലും മറ്റും ശരാശരി പലിശനിരക്ക് നാലു ശതമാനത്തില്‍ത്താഴെ തളച്ചിട്ടിരിക്കുകയായിരുന്നു. പക്ഷേ, ആഗോളീകരിക്കപ്പെട്ട ലോക സമ്പദ്ഘടന ആകയാല്‍ നിരക്ക് കുറഞ്ഞ ഇടങ്ങളില്‍ നിന്ന് താരതമ്യേന കൂടിയ പ്രദേശങ്ങളിലേക്കുള്ള മൂലധന ഒഴുക്കിന് ഇതു വഴിതെളിച്ചു. അതിലൊരു പങ്ക് നമ്മുടെ രാജ്യത്തേക്കും പ്രവഹിച്ചു. അത് ഇവിടത്തെ മൂലധന വിപണിയെ സജീവമാക്കി. ഓഹരി വിലകള്‍ ഓടിക്കയറാന്‍ ഇടയാക്കി; രൂപയുടെ വിദേശ വിനിമയമൂല്യം ഉയര്‍ത്തി.
നിക്ഷേപം വഴിമാറുന്നു
ഇങ്ങനെ നമുക്ക് അനുകൂലമായ സാഹചര്യം നിലനിന്നുവരികയാണ്, വികസിത രാജ്യങ്ങളെ ഗ്രസിച്ചിരുന്ന സാമ്പത്തിക മാന്ദ്യത്തിന് അയവുവരാന്‍ തുടങ്ങിയത്. അതിന്റെ തുടര്‍ച്ചയെന്നോളം അവിടങ്ങളിലെ പലിശനിരക്ക് ഉയരാനും തുടങ്ങി. ഉദാഹരണമായി കഴിഞ്ഞ ആറുവര്‍ഷമായി പൂജ്യം നിരക്കിലായിരുന്ന ജപ്പാനിലെ നിരക്ക് 0.25 ശതമാനമായി. അമേരിക്കയിലേത് 5.25 ശതമാനവുമായി. സ്വാഭാവികമായി ഈ പ്രദേശങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നുംമറ്റും മൂലധനത്തിന്റെ തിരിച്ചൊഴുക്ക് ഉണ്ടാകാന്‍ തുടങ്ങി. തല്‍ഫലമായി ഇവിടത്തെ ഓഹരി വിപണിയുടെ ഉന്മേഷത്തിന് മങ്ങലേല്‍ക്കാനും ഓഹരി വിലകളുടെ ചാഞ്ചാട്ടത്തിനും ഇടയായി. ഇന്ത്യയില്‍നിന്ന് മൂലധനം തിരിച്ചുപോകണമെങ്കില്‍ അത് ഡോളറോ യൂറോയോ ആക്കിയേതീരൂ. ഇതുകാരണം വിദേശ കറന്‍സികളുടെ ആവശ്യകത വര്‍ദ്ധിപ്പിക്കാനും അതുകാരണം അവയുടെ മൂല്യം ഉയരാനും രൂപയുടേത് ഇടിയാനും തുടങ്ങി. നമ്മുടെ കറന്‍സിയുടെ വിനിമയമൂല്യം കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
നിയന്ത്രണം കൂടിയേ തീരൂ
ഈയൊരു സാഹചര്യത്തില്‍ ഇന്ത്യയില്‍ പലിശനിരക്ക് ഉയര്‍ത്തേണ്ടതുതന്നെ. അതുപോലെ വിലക്കയറ്റത്തിന്റെ തോതിനെക്കുറിച്ച് അധികാരികള്‍ എന്ത് സ്ഥിതിവിവരക്കണക്ക് നല്കിയാലും ശരി, സാധനവിലകള്‍ കുതിച്ചുയരുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ സമ്പദ്ഘടനയിലേക്കുള്ള പണത്തിന്റെ 'പമ്പിംഗ്' നിയന്ത്രിച്ചേ തീരൂ. ഉയര്‍ന്ന പലിശനിരക്ക് വായ്പയുടെ അളവും പണത്തിന്റെ ലഭ്യതയും നിയന്ത്രിക്കും.
ഇക്കാരണങ്ങളാല്‍ പലിശ ഉയര്‍ത്തുന്നതരത്തിലുള്ള കേന്ദ്ര ബാങ്കിന്റെ പുതിയ ധനനയം ശരിയായ ദിശയിലുള്ളതുതന്നെ. എന്നാല്‍ പലിശനിരക്ക് ചെറിയതോതില്‍ ഉയര്‍ത്താനേ ഇപ്പോഴത്തെ നടപടികള്ക്കാവൂ. രാജ്യത്തെ അടിയന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കുറെക്കൂടി ഉയര്‍ന്ന പലിശനിരക്ക് വേണ്ടിയിരിക്കുന്നു.
കടപ്പാട് : കേരളകൌമുദി ഓണ്‍ലൈന്‍
വ്യാഴാഴ്ച, ഓഗസ്റ്റ് 10, 2006
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ