അരമനരഹസ്യം ഇനി അങ്ങാടിപ്പാട്ട്
ലെനിന് ചന്ദ്രന്
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാമോ ഇല്ലയോ എന്ന വിഷയത്തില്‍ ചര്‍ച്ച സജീവമാകുന്നതിനു കൃഷ്ണപുരം നിവാസികള്‍ എതിരല്ല. കാരണം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഒരു കൊട്ടാരം അവരുടെ കണ്മുന്നിലുണ്ട്.
കൊട്ടാരത്തിന്റെ അധിപന്മാരായിരുന്ന കായംകുളം, തിരുവിതാംകൂര്‍ രാജവംശങ്ങള്‍ സ്ത്രീകളെ മാനിച്ചിരുന്നെങ്കിലും ഈ കൊട്ടാരത്തിന്റെ ഗര്ഭഗൃഹത്തില് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. സ്ത്രീകള്‍ക്ക് രഹസ്യം സൂക്ഷിക്കാന്‍ കഴിയില്ലെന്ന് കായംകുളം രാജാവ് ഉറച്ചു വിശ്വസിച്ചിരുന്നു.
തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ സ്ത്രീ ജനങ്ങളുടെ ചുണ്ടുകളില്‍ നിന്നു മനപൂര്‍വമല്ലാതെങ്കിലും പുറത്തേക്കൊഴുകിയാലോ എന്ന് അദ്ദേഹം ഭയപ്പെട്ടു. തുടര്‍ന്ന് രാജ്യം കീഴടക്കിയ മാര്‍ത്താണ്ഡവര്‍മയും ഈ രീതി പിന്തുടര്ന്നതാണെന്നു കരുതുന്നതായി കൊട്ടാരം ഡോക്യുമെന്റേഷന് അസിസ്റ്റന്റ് ആര്. വിജയകുമാര്‍ അറിയിച്ചു.
ഗജേന്ദ്രമോക്ഷം ചുമര് ചിത്രത്തിലൂടെ പ്രശസ്തമാണ് ആലപ്പുഴ ജില്ലയുടെ തെക്കേ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന കൃഷ്ണപുരം കൊട്ടാരം. ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്നെന്ന കാര്യം പ്രദേശവാസികള്‍ക്കും ചരിത്ര ഗവേഷകര്‍ക്കും അപ്പുറം അധികമാര്‍ക്കും അറിയില്ല. ആ രഹസ്യം ഇനി അങ്ങാടിയില്‍ പാട്ടാവട്ടെ...
കൃഷ്ണപുരം കൊട്ടാരം നിര്‍മാണ ചരിത്രം
പ്രാചീന തിരുവിതാംകൂറിലെ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് 1750 നും ��53 നും ഇടയ്ക്ക് പണി ആരംഭിച്ചെന്നും �61 നും �64 നും ഇടയ്ക്ക് വിപുലീകരിച്ചുമെന്നുമാണ് പറയപ്പെടുന്നത്. തിരുവിതാംകൂറിന്റെ ആസ്ഥാന കൊട്ടാരമായിരുന്ന പത്മനാഭപുരം കൊട്ടാരത്തിന്റെ മാതൃകയില്‍ പണിതീര്‍ത്ത പതിനാറു കെട്ട്. മാര്ത്താണ്ഡവര്മയ്ക്ക് കായംകുളത്തെത്തുമ്പോള്‍ തങ്ങുന്നതിനും യുദ്ധ തന്ത്രങ്ങള്‍ മെനയുന്നതിനുമായിരുന്നു കൊട്ടാരം. ഇവിടെ മാസങ്ങളോളം മാര്‍ത്താണ്ഡവര്‍മ താമസിച്ചിട്ടുണ്ട്.
പൂര്‍വ ചരിത്രം
കൃഷ്ണപുരത്ത് ആദ്യം കൊട്ടാരം നിര്‍മിച്ചത് കായംകുളം രാജാവായിരുന്ന വീര രവിവര്മനായിരുന്നു. ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത യുദ്ധ തന്ത്രങ്ങള്‍ കായംകുളം രാജാവിന്റെ പ്രത്യേകതയായിരുന്നു. ഇരുതല മൂര്‍ച്ചയുള്ള വാള് രാജാവിന്റെ കണ്ടുപിടിത്തം. അതു പിന്നീട് പ്രശസ്തമായ കായംകുളം വാളായി മാറി. കൊട്ടാരത്തില്‍ ഇപ്പോഴും ഈ വാള് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൃഷ്ണപുരം കൊട്ടാരമായിരുന്നു ആസ്ഥാനമെങ്കിലും ഇവിടെ സ്ത്രീകളെ പാര്‍പ്പിക്കാന്‍ രാജാവ് ഇഷ്ടപ്പെട്ടിരുന്നില്ല. അല്ലെങ്കില്‍ അങ്ങനെ ഒരു കീഴ്വഴക്കം ഇല്ലായിരുന്നു.
ഓടനാട് രാജവംശം നേരും നെറിയും ആചാരാനുഷ്ഠാനങ്ങളും മുറുകെ പിടിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് പഴമക്കാര്‍ക്ക് തലമുറ നല്കിയ അറിവ്. കുറച്ചകലെയുണ്ടായിരുന്ന എരുവ കൊട്ടാരത്തിലാണ് കൊട്ടാരവനിതകള് പാര്‍ത്തിരുന്നത്. റാണിക്കു മുഖം കാണിക്കണമെന്ന് അറിയിക്കുമ്പോള്‍ രാജാവ് എരുവയിലേക്ക് എഴുന്നള്ളുകയായിരുന്നു പതിവ്. രാജഭരണം കൃഷ്ണപുരത്തും പള്ളിയുറക്കം എരുവയിലും.
കായംകുളം രാജാവിനെ തോല്‍പ്പിക്കാന്‍ പടയോട്ടം നടത്തിയ മാര്‍ത്താണ്ഡവര്‍മ, തന്റെ മന്ത്രി ആയിരുന്ന രാമയ്യന് ദളവയുടെ സഹായത്തോടെ ചതിയുദ്ധം നടത്തി വധിക്കുകയായിരുന്നു എന്ന് ചരിത്രകാരന്മാര്. കായംകുളം രാജാവിന്റെ കൊട്ടാരവും മാര്‍ത്താണ്ഡവര്‍മ തകര്‍ത്തു തരിപ്പണമാക്കി. എരുവ കൊട്ടാരത്തിലെ സ്ത്രീകള്‍ ജീവരക്ഷാര്‍ഥം പലായനം ചെയ്തു. കൊട്ടാരത്തിന്റെ പൊടിപോലും അവശേഷിപ്പിക്കാതെ നശിപ്പിച്ച തിരുവിതാംകൂര്‍ രാജാവ് ഇവിടെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഹ്രസ്വരൂപം നിര്‍മിക്കാന്‍ കല്പിച്ചു.
ശീലം മാറിയില്ല
അടങ്ങാത്ത പക തീര്‍ക്കുംപോലെ കൃഷ്ണപുരം കൊട്ടാരം തരിപ്പണമാക്കിയെങ്കിലും പുതുതായി നിര്‍മിച്ച കൊട്ടാരം വാസ്തുവിദ്യയില്‍ മുന്നിട്ടു നിന്നു. കായംകുളത്തിന്റെ മുഖം മാറ്റിയെങ്കിലും രാജാവിന്റെ ശീലം മാറ്റാന്‍ മാര്‍ത്താണ്ഡവര്‍മ തയാറായില്ല. കൊട്ടാരത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനനിഷേധനം തുടര്‍ന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ സ്ത്രീകളാരും കൃഷ്ണപുരം കൊട്ടാരത്തില്‍ എത്തിയില്ല.
കാലം മാറി
രാജഭരണം ജനാധിപത്യത്തിനു വഴിമാറി. കൊട്ടാരം റവന്യുവകുപ്പ് ഏറ്റെടുത്തു. 1960 ല്‍ പുരാവസ്തു വകുപ്പിനു കൈമാറി. റവന്യു വകുപ്പ് ഏറ്റെടുത്തതോടെ സ്ത്രീകള്‍ കൊട്ടാരത്തില്‍ പ്രവേശിക്കാനാരംഭിച്ചു. കല്ലു പിളര്‍ക്കുന്ന കല്പന ഭയന്ന് പിന്നീടാരും വരാതിരുന്നിട്ടില്ല.
ഇപ്പോള്‍...
പുരാവസ്തു വകുപ്പ് ഏറ്റെടുത്ത ശേഷം മോടി പിടിപ്പിച്ച കൊട്ടാരം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നു. രാവിലെ മുതല്‍ വൈകിട്ടു വരെ കൊട്ടാരത്തില്‍ സ്ത്രീ-പുരുഷ ഭേദമെന്യെ ആര്‍ക്കും പ്രവേശിക്കാം. സ്ത്രീകളെ പടിപ്പുരയ്ക്കു പുറത്തു നിര്‍ത്തിയ രാജഭരണത്തിന്റെ തിരുശേഷിപ്പുകള്‍ കണ്ടു മടങ്ങാം.
ഗജേന്ദ്രമോക്ഷം
കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ഒറ്റ ചുമര് ചിത്രം. തേവാരപുരയില്‍ തീര്‍ത്തിട്ടുള്ള �ഗജേന്ദ്രമോക്ഷം� മഹാഭാരതത്തിലെ അഷ്ടമസ്കന്ധം കഥയാണ്. 154 ചതുരശ്ര അടി വിസ്തീര്‍ണം. പച്ചിലച്ചാറ്, പഴച്ചാറ്, മഞ്ഞള്‍പ്പൊടി, ചുണ്ണാമ്പ്, ഇഷ്ടികപ്പൊടി, പനച്ചക്കയുടെ പശ, കള്ളിമുള്ളിന്റെ നീര് എന്നിവയാണ് വരയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. 1750 നും �53 നും ഇടയില്‍ വരച്ചതാണെന്നു കരുതുന്നു. ഋതുമ തടാകത്തില്‍ ഗജേന്ദ്രനു വിഷ്ണുമോക്ഷം നല്‍കുന്നതാണ് സന്ദര്‍ഭം.
സഞ്ചാരികളുടെയും കാഴ്ചക്കാരുടെയും പ്രിയ കേന്ദ്രമായി കൃഷ്ണപുരം കൊട്ടാരം ഇന്നു ഗരിമയോടെ നിലനില്ക്കുന്നു; ജനായത്ത ഭരണം വനിതകള്‍ക്കു നല്കിയ പ്രവേശനവാതില്‍ തുറന്നിട്ടുകൊണ്ട്.
കടപ്പാട്: മനോരമ ഓണ്‍ലൈന്‍
തിങ്കളാഴ്ച, ഓഗസ്റ്റ് 28, 2006
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ