ഉടുക്കിന്റെ ഹരിശ്രീ
നെടുമുടി വേണു
ജീവിതത്തിന്റെ മദ്ധ്യാഹ്നത്തിൽ നിന്ന് ഞാൻ ഒത്തിരി പിന്നോക്കം തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട് തുടക്കങ്ങൾ ഓർത്തെടുക്കാനാവും. ഓർമ്മകൾ ഇങ്ങനെ പിടിച്ചു പിടിച്ചു പോയാൽ എന്റെ ജീവിതത്തിന് നല്ല തുടക്കം കുറിച്ച ഒരു ആകസ്മിക നിമിത്തമുണ്ട്. ഒരു പുഷ്പസുഗന്ധംപോലെ, ഞാനതിനെ ഇന്നും എന്നും ഓർമ്മിക്കുകയും ഓർമ്മയിൽ ആരാധിക്കുകയും ചെയ്യുന്നു.
ആലപ്പുഴ എസ്.ഡി. കോളേജിൽ നിന്ന് മലയാളം ബി.എ പൂർത്തിയാക്കി നാടകസ്വപ്നങ്ങളുമായി നിൽക്കുന്ന കാലമാണ്. ആലപ്പുഴ നഗരസഭാ ഹാളിൽ വച്ച് അമച്വർ നാടക വേദികളുടെ നാടകമത്സരം അരങ്ങേറി. ഫാസിലിന്റെ ഒരു നാടകം ഞങ്ങൾ സഹപ്രവർത്തകരെല്ലാം ചേർന്ന് അവതരിപ്പിച്ചു. കാവാലം നാരായണപണിക്കരായിരുന്നു ജഡ്ജ്. ഏറ്റവും നല്ല നാടകമായി ഞങ്ങളുടേത് തിരഞ്ഞെടുക്കപ്പെട്ടു. നല്ല നടനുള്ള പുരസ്കാരവും ഞങ്ങളുടെ നാടകത്തിനായിരുന്നു. ചടങ്ങ് എല്ലാം കഴിഞ്ഞപ്പോൾ കാവാലം പറഞ്ഞു : "നിങ്ങൾ നല്ല കലാവാസനയുള്ളവരാണ്." ഞാൻ പറയാൻ വരുന്നത് ഇതൊന്നുമല്ല.
പിന്നീടൊരിക്കൽ അദ്ദേഹം തന്നെ എഴുതി സംവിധാനം ചെയ്ത മറ്റൊരു നാടകത്തിലും ഞാനും ഫാസിലുമൊക്കെ അഭിനയിച്ചു. നാടകം പക്ഷേ, അത്ര നന്നായില്ല. തുടർന്ന് ഫാസിൽ പിന്മാറി. ഞാൻ കാവാലത്തെ വിട്ടുപോ യില്ല. കുറേനാൾ കഴിഞ്ഞ്, ഒരു ദിവസം സന്ധ്യാനേരം. അവിചാരിതമായി വഴിമദ്ധ്യേ കാവാലത്തിനെ കണ്ടുമുട്ടുന്നു. എന്നെയും കൂട്ടി അദ്ദേഹം എങ്ങോട്ടേക്കോ പോകുകയാണ്. എവിടേയ്ക്കാണെന്നൊന്നും എനിക്കറിയില്ല. ഒടുവിൽ ഒരു വീട്ടുമുറ്റത്തെത്തി. അകത്ത് പ്രവേശിച്ചു. എന്റെ മുന്നിൽ നിൽക്കുന്നത് ആരെന്നോ? മഹാപണ്ഡിതനും കോളേജിലെ എന്റെ അഭിവന്ദ്യഗുരുവുമായ രാമവർമ്മ തമ്പുരാൻ സാർ. തമ്പുരാൻ സാർ വാത്സല്യമുള്ള വലിയ മനുഷ്യനാണ്. ഞങ്ങളിരുന്നപ്പോൾ കാവാലം പിന്നെയും ഒന്നുകൂടി എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹം ഒരു ഉടുക്ക് എടുത്ത് എന്റെ കൈയിൽ തന്നു. കൊട്ടാൻ പറഞ്ഞു. കാവാലം ഗണപതി താളം ചൊല്ലിത്തുടങ്ങി.
പിന്നെ, അത് ഞാൻ തന്നെ ചൊല്ലാൻ പറഞ്ഞു. ചൊല്ലി. പിന്നെ കൊട്ടലും ചൊല്ലലും ഒന്നിച്ചു ചെയ്യാൻ പറഞ്ഞു. അതും ചെയ്തു. കുറേക്കഴി ഞ്ഞാണ് ഞാൻ അറിയുന്നത്, സംഗതി കാവാലത്തിന്റെ 'ദൈവത്താർ' എന്ന നാടകത്തിന്റെ തുടക്കമായിരുന്നു എന്ന്. തികഞ്ഞ രംഗാവിഷ്കാരമുള്ള ഒരു നാടകം. അത് നാടക പ്രസ്ഥാനത്തിനു തന്നെ എന്നും ഒരു അഭിമാനവുമായിരുന്നു. കാവാലം എഴുതി. കാവാലം സംവിധാനം ചെയ്ത നാടകം. ഞങ്ങൾ ആലപ്പുഴയിൽ തുടങ്ങി കേരളത്തിന്റെ അങ്ങോളമിങ്ങോളം ആ നാടകം കളിച്ചു. അതിലൂടെയാണ് ഞാൻ എന്നും കാണാൻ കൊതിച്ചിരുന്ന ഒട്ടേറെ പ്രമുഖരെ കാണുന്നതും അവരുമായി അടുക്കുന്നതും, ഒടുവിൽ സിനിമയിൽ വരെ എത്തിച്ചേരുന്നതും താരമായി ഉയരുന്നതും.
അതോടെ, പാട്ടിലും കൊട്ടിലും അഭിനയത്തിലും നൃത്തത്തിലും ഒക്കെയുള്ള എന്റെ വാസന ഇതൾ വിരിഞ്ഞ് സൌമ്യമായി എന്നെ തലോടിത്തുടങ്ങി. അവയൊക്കെ സമഗ്രവും സമർത്ഥവുമായി പ്രയോഗിക്കാനും എനിക്കായി. നോക്ക്, എത്രയെത്ര പ്രതിഭകളെയാണ് എനിക്ക് ആ നാടകത്തിലൂടെ കണ്ടുമുട്ടാ നായത്്. ഞാൻ എവിടെയെല്ലാം ചെന്നു. ഒരിടവേളയിൽ പത്രപ്രവർത്തകനായി കലാകൌമുദിയിലും. എല്ലാറ്റിനും തുടക്കമായത് ആ നാടകമായിരുന്നു. ഗുരുഭൂതനായ തമ്പുരാൻ സാറിന്റെ അനുഗ്രഹവും. അപ്പോഴും ഞാൻ ഒരു കാര്യം പറഞ്ഞില്ല. എന്നെ എന്തിനാണ് എന്റെ ഗുരുനാഥന്റെ മുമ്പിലേക്ക് അന്ന് കാവാലം ചേട്ടൻ കൊണ്ടുപോയത്. ആ, എനിക്കറിയില്ല, അതിപ്പോഴും എന്തിനാണെന്ന് എനിക്കറിയില്ല. ആരോ അദൃശ്യമായി നമ്മളെയൊക്കെ ഓരോ ഭാഗത്ത് കൊണ്ടെത്തിക്കുകയാണ്.
കടപ്പാട് : കേരളകൌമുദി ഓൺലൈൻ
ബുധനാഴ്ച, ഒക്ടോബർ 12, 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ