'പുതിയാപ്ള'ക്ക് നോമ്പു തുറക്കാന്‍ പലഹാരക്കൂമ്പാരം
വി.പി. സമീന
"അപ്പത്തരങ്ങളെല്ലാം കൂമ്പാരമായ്....
മരുമോനെ വീട്ടില്‍ വിളിച്ചമ്മായി....."
പാട്ടുകാരികള്‍ ഈണത്തില്‍ പാടുന്ന ഈ മാപ്പിളപ്പാട്ടു കേട്ടിട്ടില്ലേ....? പാട്ടുകേട്ടാല്ത്തന്നെ വായില്‍ കപ്പലോടിക്കാന്‍ മാത്രം ഉമിനീര് നിറയും. അത്രക്ക് വിശേഷമാണ് പുതിയാപ്ള സല്ക്കാരത്തിനൊരുക്കുന്ന വിഭവങ്ങളുടെ നിര.
സര്‍ബത്ത്, വിവിധതരം ജ്യൂസുകള്‍, തിരക്കഞ്ഞി തുടങ്ങി കുടിക്കാനുള്ളവ ഏറെ. കായട, മുട്ടമാല, മുട്ടസുര്‍ക്ക, മുട്ടക്കബാബ്, മുട്ടമറിച്ചത് തുടങ്ങി മുട്ടത്തരങ്ങളുമേറെ.... കടുക്കനിറച്ചത്, സമോസ, കട്ലറ്റ്, തിരപ്പോള, ഉന്നക്കായ, പഴംപൊരിച്ചത് തുടങ്ങിയ പലഹാരങ്ങളുടെ എണ്ണം പറഞ്ഞാല്‍ തീരില്ല. ഇറച്ചിത്തരങ്ങളുടെ കാര്യം പറയാനുമില്ല.
ഇതൊക്കെ ഒരുക്കി പാട്ടില്‍ പറഞ്ഞപോലെ "ഇങ്ങള് തിന്നീ... ഇങ്ങള് തിന്നീ.... ഇങ്ങള് തിന്നീന്നും പറഞ്ഞു കൊണ്ട് പുതുമാരനെ തീറ്റിക്കുന്ന പൊന്നമ്മായി..."യുടെ ഉത്സാഹം ഒന്ന് മനസ്സില്‍ കണ്ടു നോക്കൂ. ഇത് പാട്ടില്‍ മാത്രം വിസ്തരിക്കുന്ന കാര്യമല്ല. പുതിയാപ്ള (മലബാറുകാര്‍ പുതുമണവാളനെ ഇങ്ങനെയാണ് വിളിക്കുക. കുറച്ചു കൂടി ചുരുക്കി പുയ്യാപ്ളയെന്നും വിളിക്കും) സല്‍ക്കാരത്തിന് കോഴിക്കോട് നഗരത്തിനകത്തെ കുണ്ടുങ്ങല്‍, കുറ്റിച്ചിറ, മുഖദാര്‍, പരപ്പില്‍ തുടങ്ങിയ പ്രദേങ്ങളിലെ വിശേഷമൊന്നു വേറെത്തന്നെയാണ്.
കല്ല്യാണം കഴിഞ്ഞയുടനെ തുടങ്ങുന്ന പുയ്യാപ്ള സത്കാരം റംസാന് കാലത്ത് വീണ്ടും സജീവമാകും. നോമ്പ് മൂന്ന് ദിവസം പിന്നിട്ടാല്‍ പിന്നെ പുയ്യാപ്ളയെ നോമ്പ് തുറപ്പിക്കുന്ന ചടങ്ങുകളായി. ഓരോ വീട്ടുകാരും, തങ്ങളുടെ 'ബങ്കീശം' (ആര്‍ഭാടം) കാണിക്കാന്‍ അപ്പത്തരങ്ങളുടെ കൂമ്പാരമായിരിക്കും പുയ്യാപ്ളമാര്ക്കും ചങ്ങായി(ചങ്ങാതി) മാര്‍ക്കും നല്‍കുക.
ഭാര്യവീട്ടിലായിരിക്കും സ്ഥിരതാമസമെങ്കിലും പുയ്യാപ്ളമാര്‍ നോമ്പ് തുറക്കുന്നത് സ്വന്തം വീട്ടില്‍ നിന്നാണ്. ഭാര്യവീട്ടില്‍ നിന്നും റംസാന് ആദ്യപത്തിന് പുയ്യാപ്ളക്ക് 'കോഴി ബിരിയാണി' കൊടുത്തയക്കും. ഇതിനും വിശേഷമേറെയുണ്ട്. ഒന്നോ രണ്ടോ ആള്‍ക്ക് തിന്നാനുള്ള ബിരിയാണിയല്ല കൊടുക്കുക. ബിരിയാണിച്ചെമ്പ് ദമ്മ് പൊട്ടിക്കാതെ അതേപടി കൊടുത്തുവിടുകയാണ് ചെയ്യുക. ഇത് അയല്‍വാസികള്‍ക്കും, കുടുംബക്കാര്‍ക്കും വിതരണം ചെയ്യും.
ആദ്യത്തെ പത്ത് തീരുന്നതിന് മുമ്പ് തന്നെ പുയ്യാപ്ളയെ ഭാര്യവീട്ടില്‍ നോമ്പ് തുറപ്പിക്കും. പുതിയാപ്ളയുടെ ചങ്ങാതിമാരും, ബന്ധുക്കളായ ആണുങ്ങളുമടക്കം അമ്പതോളം പേര് നോമ്പ് തുറക്കാനുണ്ടാവും. ഭാര്യവീട്ടുകാര്‍ അവരുടെ 'മജ' (അന്തസ്സ്) ആവോളം കാണിക്കാന്‍ പല തരത്തിലുള്ള പലഹാരങ്ങള്‍ നോമ്പ് തുറയ്ക്ക് കൊടുക്കാറുണ്ട്.
'മഗ്രിബ്' ബാങ്ക് കൊടുത്തുകഴിഞ്ഞാല്‍ സര്‍ബത്ത്, ജ്യൂസുകള്‍, തരിക്കഞ്ഞി (റവ പായസം), കായട, കല്ലുമ്മക്കായ പൊരിച്ചത്, മീന്‍ ഒറോട്ടി, ചട്ടിപ്പത്തിരി, മുട്ടമറിച്ചത്, മുട്ടമാല, മുട്ടസുര്‍ക്ക, മുട്ടകബാബ്, തരിപോള, കടുക്ക നിറച്ചത്, സമ്മോസ, കട്ലറ്റ്, പഴം നിറച്ചത് തുടങ്ങിയ നൂറിലേറെ പലഹാരങ്ങള്‍ നോമ്പുതുറക്കാന്‍ കൊടുക്കും.
നമസ്കാരം കഴിഞ്ഞ് വലിയ നോമ്പുതുറയ്ക്ക് പത്തിരിയും കോഴിക്കറിയും, നെയ്ച്ചോര്‍, ബിരിയാണി, പൂരി, കണ്ണ്പത്തിരി, കോഴി നിറച്ചത്, ആട് നിറച്ചത് തുടങ്ങി പിന്നെയും അനവധി വിഭവങ്ങളുണ്ടാവും. പുതിയാപ്ളയോടൊപ്പം വന്നവര്‍ രാത്രി തിരിച്ചുപോവും. പുതിയാപ്ളയ്ക്ക് പിന്നെ മുത്താഴമൊരുക്കലായി. മുത്താഴത്തിന് ജീരകക്കഞ്ഞിയും പെരട്ട്കൂട്ടാനും മീന്‍ പൊരിച്ചതും നല്കുന്നു.
രണ്ടാമത്തെ പത്തായി കഴിഞ്ഞാല്‍ പുതിയാപ്ളയുടെ വീട്ടിലേക്ക് പത്തിരിയും കോഴിക്കറിയും പഴങ്ങളും കൊടുത്തയക്കും. കോഴി നിറച്ചതും മീന്‍ പത്തിരിയും അങ്ങനെ അവരവരുടെ കഴിവനുസരിച്ച് പുതിയാപ്ളയുടെ വീട്ടുകാര്‍ക്ക് കൊടുക്കും. മൂന്നാമത്തെ പത്തിന് എരിവുള്ളതും മധുരമുള്ളതുമായ അനവധി പലഹാരങ്ങള്‍ ഭാര്യവീട്ടില്‍ നിന്നും കൊടുത്തയക്കും. ഇതൊന്നും കൂടാതെ പുതിയാപ്ളയെ ബന്ധുക്കള്‍ ഓരോ ദിവസവും നോമ്പ് തുറപ്പിക്കും.
പുതിയാപ്ള ഭാര്യവീട്ടിലേക്ക് റംസാന് ചെലവിനായി അവരവരുടെ കഴിവനുസരിച്ച് ഒരു തുകയും മിക്സി, കുക്കര്‍ തുടങ്ങിയ അടുക്കള സാധനങ്ങളും റംസാന് തൊട്ട് മുമ്പ് കൊണ്ടുവരും. ഇതിന് 'ചെറിയ ഓശാരം' എന്ന് പറയും.
നോമ്പ് പത്ത് കഴിഞ്ഞാല്‍ പുതിയാപ്ളയുടെ വീട്ടില്‍ നിന്ന് 'ജാമാറ്റ്' കൊണ്ടുവരും. പെണ്ണിനും ബന്ധുക്കള്‍ക്കുമുള്ള പെരുന്നാള്കോടിയാണ് ജാമാറ്റ്. പുതുപ്പെണ്ണിെന്റ സഹോദരിമാര്‍, ഉമ്മ, ഉപ്പ, ആങ്ങളമാര്, അമ്മായിമാര് തുടങ്ങി എല്ലാ ബന്ധുക്കള്‍ക്കുമുള്ള വസ്ത്രങ്ങള്‍ ഇതിലുണ്ടാകും. ഈ 'ബങ്കീശം' കാണാന്‍ പെണ്ണിെന്റ വീട്ടുകാര്‍ അയല്‍വാസികളെയും ബന്ധുക്കളേയും വീട്ടിലേക്ക് വിളിക്കും. ജാമാറ്റില് നൂറിലേറെ വസ്ത്രങ്ങളുണ്ടാകും.
പെരുന്നാള്‍ രാവായിക്കഴിഞ്ഞാല്‍ പിന്നെയും പുതിയാപ്ളയെ സല്ക്കരിക്കലായി. 'പെരുന്നാള്‍ രാവ് സല്‍ക്കാരം' കോഴിമുളകിട്ടതും പൊരിച്ചതും നെയ്ച്ചോറുമാണ്. പുതിയാപ്ള ഈ സല്‍ക്കാരത്തിന് വരുമ്പോള്‍ അണ്ടിപ്പരിപ്പ്, അക്രോട്ട്, ആപ്രിക്കോട്ട്, അത്തിപ്പഴം മുതലായവും സുഗന്ധദ്രവ്യങ്ങളും കൊണ്ടായിരിക്കും വരിക. പെരുന്നാള്‍ രാവ് സല്‍ക്കാരം കഴിഞ്ഞാല്‍ പുതിയാപ്ളയും പെണ്ണും പെരുന്നാളിന് രാവിലെ പുതിയാപ്ളയുടെ വീട്ടിലേക്ക് പോകുന്നു. സല്‍ക്കാരങ്ങള്‍ കഴിയുന്നില്ല. പെരുന്നാളിെന്റ സല്‍ക്കാരങ്ങള്‍ പിന്നെയും തുടരുകയായി.
പുതിയാപ്ള ചെലവിന് കൊടുക്കുന്നുണ്ടെങ്കിലും ആര്‍ഭാടമായ ഈ സല്‍ക്കാരങ്ങള്‍ക്കായി പെണ്‍വീട്ടുകാര്‍ക്ക് വരുന്ന ചെലവ് കുറഞ്ഞതൊന്നുമല്ല. ജാമാറ്റ് എടുക്കുന്ന വകയില്‍ പുതിയാപ്ളയ്ക്കും വന്‍ ചെലവാണുള്ളത്. പെണ്ണിെന്റ വീട്ടുകാര്‍ പറയുന്ന എല്ലാവര്ക്കും പുതിയാപ്ള ഡ്രസ്സെടുക്കേണ്ടതാണ്. ചുരുക്കിപ്പറഞ്ഞാല്‍ മാമൂലുകളുടെ പേരില്‍ ഇരുകൂട്ടര്‍ക്കും ധനനഷ്ടം ഒരുപാടുണ്ടാകുന്നു. എങ്കിലും ഈ മാമൂലുകള്‍ കുടുംബബന്ധങ്ങള്‍ ദൃഢമാക്കുകയാണ് ചെയ്യുന്നത്.
കടപ്പാട് : കേരളകൌമുദി.കോം
ബുധനാഴ്ച, ഒക്ടോബർ 19, 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ