രാഷ്ട്രീയനന്മകളടെ സഹയാത്രികന്
എം.ബി. ദിവാകരന്
തിരുവനന്തപുരത്തെത്തുന്നവര്‍ വെള്ളയമ്പലം സ്ക്വയര്‍ ചുറ്റുമ്പോള്‍ ആരാധനയോടെ നോക്കിപ്പോകുന്ന ഒരു പ്രതിമയുണ്ട്. പ്രൗഡോജ്ജ്വല തേജസ്സോടെ വെള്ളയമ്പലം സ്ക്വയറില്‍ നില്ക്കുന്ന അയ്യന്‍കാളിയുടെ പ്രതിമ.
ഒരു ഒറ്റയാന് പട്ടാളത്തില്‍ തുടങ്ങി പിന്നീട് ബഹുജന പ്രസ്ഥാനമായി വളര്‍ന്ന കഥയാണ് ഈ പ്രതിമാ സ്ഥാപനത്തിന്റേത്.
അന്നത്തെ ആ ഒറ്റയാള്‍ പട്ടാളം ഇന്ന് 90- ാംജന്മദിനത്തിന്റെ സമ്പൂര്‍ണ്ണതയില്‍ നെടുമങ്ങാട് പൊന്നറശ്രീധര് ഹൗസിംഗ് ബോര്‍ഡ് കോളനിയിലെ രാഗാ നിവാസില്‍ പേരക്കുട്ടി ഒരു വയസ്സുകാരന് സേതുവിന്റെ കുസൃതികള്‍ കണ്ട് രസിക്കുന്നു. കാട്ടുമനമ്പിയില് പപ്പു മകന് മാധവന് എന്ന കെ.പി. മാധവന്.
24-ാംവയസ്സില്‍ സിംഗപ്പൂരിലെത്തി ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗില്‍ അണിചേര്‍ന്ന് രണ്ടാം ലോക മഹായുദ്ധത്തിന്റെ കരിനിഴലില്‍ പതറാതെ അടിയുറച്ച സമരാവേശവുമായി സ്വാതന്ത്യ്ര സമര പ്രസ്ഥാനത്തിലേയ്ക്ക് പദമൂന്നിയ കെ.പി. മാധവന് ഇപ്പോഴും വിശ്രമമില്ല. സ്വാതന്ത്യ്ര സമര പ്രസ്ഥാനങ്ങളുടെയും ഐ.എന്‍.എയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെയും ഭാരതീയ അധഃകൃത വര്‍ഗ്ഗ ലീഗിന്റേയുമെല്ലാം സഹയാത്രികനായി ഇപ്പോഴും അദ്ദേഹം കര്‍മ്മോത്സുകതയില്‍ മുഴുകുന്നു.
സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ആവേശം പൂണ്ട് സര് സി.പിക്കെതിരെ നിരന്തര പ്രക്ഷോഭമിളക്കിവിട്ട മാധവന് എന്ന ഇരുപതുകാരനെ പൊലീസും, സ്വാമിഭക്തരും, സ്വാമിസേവകരും ചേര്‍ന്ന് നിരന്തരം വേട്ടയാടിയതോടെ വീട്ടുകാര്‍ക്ക് മറ്റൊന്നാലോചിക്കേണ്ടി വന്നില്ല. 1941 ല്‍ മാധവനെ നിര്‍ബന്ധപൂര്‍വ്വം വീട്ടുകാര്‍ സിംഗപ്പൂരിലേക്കയച്ചു. അവിടെയെത്തി ഐ.ഐ.എല്ലില്‍ അണിചേര്‍ന്ന മാധവന്റെ ദേശഭ്ക്തി ഒന്നുകൂടി ഉണര്‍ത്താന്‍ ഒരു നിയോഗം പോലെ തൊട്ടടുത്ത കൊല്ലം സിംഗപ്പൂരിലെത്തിയ നേതാജി സുഭാഷ്ചന്ദ്രബോസിന്റെ സന്ദര്‍ശനം നിമിത്തമായി.
ഐ.എന്‍.എയില്‍ ചേര് ന്ന മാധവന് ജോഹര്‍ ക്യാമ്പിലേയും ഈപ്പോ ക്യാമ്പിലേയും പരിശീലനം കഴിഞ്ഞ് നായിക് റാങ്കോടെ ശക്തനായ സ്വാതന്ത്യ്രസമര പടയാളിയായി. തുടക്കത്തില്‍ തായ്ലാന്ഡിന്റെ ഭാഗമായ ചേമ്പോങ്ങിലും തുടര്‍ന്ന് ബര്‍മ്മയുടെ ഭാഗമായ മുറിഗോയിലും റംഗൂണിനടുത്തുള്ള മാംഗ്ളോ ടോണിലുമൊക്കെയായിരുന്നു താവളം. തുടര്‍ച്ചയായ ബോംബേറിംഗിനു ശേഷം ഫ്രോം വഴി മിയാംഗ്യാലിലെ യുദ്ധഭൂമിയിലും പിന്നീട് ഐരാവതി ഫ്രോമിലുമെത്തി. ഇതിനിടെ മിലിട്ടറി പൊലീസിന്റെ അറസ്റ്റിലായി. സെന്‍ട്രല്‍ ജയിലില്‍ നിന്നിറങ്ങി കാല് നടയായി 1945 ഡിസംബര്‍ 31 നു ഇന്ത്യന്‍ അതിര്‍ത്തിയായ ബുതധ്ടാഗിലെത്തി. അവിടെ നിന്ന് ജനുവരി 23 ന് കല്‍ക്കത്തയില്‍ നേതാജിയുടെ ജന്മദിന സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം നാട്ടിലേക്ക്.
1946 ഫെബ്രുവരി 2 ന് ജന്മനാടായ ചിറയിന്‍കീഴ് വെട്ടൂര്‍ വില്ലേജിലെ വിളബ്ഭാഗത്തെത്തിയ മാധവന് പിന്നെ മുഴുവന്‍ സമയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായി. 1957 ല്‍ ഡി.സി.സി എക്സിക്യുട്ടീവ് അംഗമായി വര്‍ക്കല, കിളിമാനൂര്‍, നിയോജകമണ്ഡലങ്ങളുടെ ചുമതലയേറ്റ മാധവന്, എന്നും ചുവപ്പിനെ വരിച്ച വര്‍ക്കല, കിളിമാനൂര്‍ മണ്ഡലങ്ങളില്‍ ത്രിവര്‍ണ്ണ പതാക നാട്ടാന്‍ മൂന്നുകൊല്ലത്തെ പരിശ്രമേ വേണ്ടിവന്നുള്ളൂ.
1975 ല്‍ ഭാരതീയ അധഃകൃത വര്ഗ്ഗലീഗിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ പിന്നോക്ക ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി മുഴുവന്‍ സമയവും മാറ്റി വയ്ക്കുകയായിരുന്നു.
അയ്യന്‍കാളി പ്രതിമയുടെ ഉദയവും സ്ഥാപനവും ഇക്കാലത്താണ്. അക്കഥ മാധവന് പറയുന്നു: "അയ്യന്‍കാളിയുടെ ഒരു സ്മാരകം ഉണ്ടാക്കുക എന്നത് എന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കുന്ന കാലം ഇതിനൊരു അവസരമായി ഞാന്‍ കരുതി. ഒരു കമ്മിറ്റി വിളിച്ചു കൂട്ടി അയ്യന്‍കാളി പ്രതിമ സ്ഥാപിക്കണമെന്ന് തീരുമാനിച്ചു. ഇതിനു വേണ്ടി 77 ഡിസംബര്‍ 25 നു തിരുവനന്തപുരത്തെ പൗരപ്രമുഖന്മാരെ വിളിച്ചുകൂട്ടി ഹിന്ദുമത ഗ്രന്ഥശാലാ ഹാളില്‍ യോഗം ചേര്‍ന്നു. ഞാന്‍ കണ്‍വീനറായി പ്രതിമാ നിര്‍മ്മാണ കമ്മിറ്റി രൂപീകരിച്ചു.
വെള്ളയമ്പലം സ്ക്വയര്‍ പ്രതിമ സ്ഥാപിക്കുന്നതിന് വിട്ടുതരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് നിവേദനം നല്കി. അതിന്റെ അടിസ്ഥാനത്തില്‍ വെള്ളയമ്പലം സ്ക്വയര്‍ വിട്ടു തന്നു. മദ്രാസ്സിലായിരുന്നു പ്രതിമയുടെ നിര്‍മ്മാണം. 80 ഒക്ടോബര്‍ 26 നു ചലച്ചിത്ര നടന് പ്രേംനസീര്‍ പ്രതിമയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് കേരളത്തിലേക്കുള്ള പ്രതിമായാത്ര ആരംഭിച്ചു. 28 നു കേരളാതിര്‍ത്തിയായ വാളയാറില്‍ പ്രതിമാഘോഷയാത്രയെത്തുമ്പോള് അതൊരു വന്‍ സംഭവമായി മാറിക്കഴിഞ്ഞിരുന്നു. പ്രതിമാഘോഷയാത്രയെ വരവേല്‍ക്കാനും സ്വീകരിക്കാനും ലക്ഷോപലക്ഷങ്ങള്‍. എവിടെയും ഉത്സവ പ്രതീതി.
നവംബര്‍ 10 ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍, മുന്‍മുഖ്യമന്ത്രിമാരായ എ.കെ. ആന്റണി, കെ. കരുണാകരന്, പി.കെ. വാസുദേവന്‍ നായര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെള്ളയമ്പലം സ്ക്വയറില്‍ അയ്യന്‍കാളി പ്രതിമ അനാഛാദനം ചെയ്യുമ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് വിതുമ്പിപ്പോയി."
ഒരു കാലത്ത് തിരുവനന്തപുരത്തെ വിറപ്പിച്ച 'ചെങ്കല്‍ചൂള' എന്ന കോളനിയുടെ ഇന്നത്തെ നവീകൃത മുഖത്തിനു പിന്നിലും കെ.പി. മാധവന്റെ സന്മനസ്സുണ്ട്.അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയെക്കണ്ട് കോളനി നിവാസികള്‍ക്ക് പുതിയ വീടുകള്‍ വേണമെന്ന് നിവേദനം നല്‍കിയതിന്റെ 39 ാംദിവസം 1977 ഒക്ടോബര്‍ 2 നു ഗാന്ധി ജയന്തി ദിനത്തില്‍ കോളനി നവീകരണ പ്രക്രിയക്ക് തറക്കല്ലിട്ടു. ചെറിയ സംഭവങ്ങള്‍ പോലും വമ്പന്‍ വാര്‍ത്തകളാക്കുന്ന ഇക്കാലത്ത് സമരവടുക്കള് നിറഞ്ഞ കെ.പി. മാധവന്റെ നവദശാബ്ദ ജീവിതം അര്‍ഹതപ്പെട്ട വാര്ത്തകളായിത്തീരാത്തതില് അദ്ദേഹത്തിന് പരിഭവമേയില്ല.
പക്ഷെ, മനസ്സിലൊരു നൊമ്പരം. ഇപ്പോഴുമത് മായാതെ നില്ക്കുന്നു. സ്വാതന്ത്യ്ര സമരസേനാനിക്ക് അര്‍ഹതപ്പെട്ട ഭൂമിയേ ചോദിച്ചുള്ളൂ. അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി തോന്നയ്ക്കല്‍ കോളനൈസേഷന്‍ സ്കീം പ്രകാരം തോന്നയ്ക്കലില്‍ 50 സെന്റ് ഭൂമി അനുവദിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അത് റദ്ദാക്കി. എനിക്ക് നെടുമങ്ങാട്ട് മൂന്നര സെന്റ് ഭൂമിയും വീടും ഉണ്ടെന്ന ഉദ്യോഗസ്ഥരുടെ റിപ്പോര്ട്ടിന്മേലായിരുന്നു അത്. എനിക്ക് സ്വന്തമായി ഒരിഞ്ച് ഭൂമിയില്ല. എന്റെ ഭാര്യ ശങ്കരി മരിച്ചു. മൂത്ത മകനും മരിച്ചു. മറ്റ് മൂന്ന് മക്കള്‍ മൂന്നിടത്തായി കഴിയുന്നു. ഞാനിപ്പോള്‍ എന്റെ രണ്ടാം ഭാര്യ കെ. രാധായോടൊപ്പമാണ് താമസം. വായ്പയെടുത്ത് സ്വന്തമാക്കിയ മൂന്നര സെന്റ് സ്ഥലവും വീടുമാണ് അവര്‍ക്കുള്ളത്. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത എനിക്ക് വീടും ഭൂമിയുമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥനാരാണ്? അത് വ്യക്തമായി അന്വേഷിക്കാതെ അനുവദിക്കപ്പെട്ട ഭൂമി റദ്ദാക്കിയതെന്തിന്?
ആന്റണിയോടും കരുണാകരനോടും തെന്നലയോടുമെല്ലാം തോളുരുമ്മി നിന്ന കെ.പി. മാധവനെന്ന സ്വാതന്ത്യ്ര സമര സേനാനി കൃതാര്‍ത്ഥനാണ്; എങ്കിലും ഖിന്നനാണ്.
കടപ്പാട് : കേരളകൗമുദി ഓണ്‍ലൈന്‍
ബുധനാഴ്ച, സെപ്റ്റംബർ 13, 2006
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ