പനവിളയിലെ വീടും , പഴവിഴയുടെ മനസ്സും
പഴവിള രമേശന്
കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പഴവിള രമേശന് താമസിച്ചിരുന്ന പനവിളയിലെ വീട് വിറ്റു. രണ്ടുദിവസം ആരോരുമറിയാതെ പഴവിള രമേശനും ഭാര്യ രാധയും അബോധാവസ്ഥയില്‍ കിടന്ന വീടായിരുന്നു പനവിളയിലേത്. അവിടെ ബഹുനിലമന്ദിരം പണിയാനൊരുങ്ങുമ്പോള്‍ കവി വേദനിക്കുന്നില്ല. പക്ഷേ...
"ഹലോ"
അണ്ണാ ഞാനാ.
"നീ അവിടെ എന്തെടുക്കുവ; ഇവിടെ മൊബെയിലിന് റേഞ്ചില്ല. ലാന്‍ഡ് നമ്പരില്‍ വിളിക്ക്. 2724266 ആണ് പുതിയ നമ്പര്‍. നലാന്റയിലെ എന്‍. എന്‍. ആര്. എ 78 ആണ് വീട്ടുനമ്പര്‍."
?എന്നാ താമസം മാറ്റിയത്.
" ബുധനാഴ്ച"
ഞാനങ്ങോട്ടു വരികയാണ്.
വ പ്രശസ്ത കവി പഴവിള രമേശന് കഴിഞ്ഞ കാല്‍നൂറ്റണ്ടായി താമസിച്ചിരുന്ന തിരുവനന്തപുരം പനവിള ജംഗ്ഷനിലെ വീടുവിറ്റു. നന്തന്‍കോട് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന് സമീപം പുതിയ വീട് വാങ്ങി. മലയാളത്തിലെ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ എല്ലാ പ്രമുഖരും പല സന്ദര്‍ഭങ്ങളില്‍ എത്തിയിട്ടുള്ള വീടായിരുന്നു പനവിളയിലേത്. സ്നേഹ സൗഹൃദങ്ങളുടെ ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു അത്. അത് വിട്ടുപോയതില്‍ പഴവിള രമേശിന് ദുഃഖമുണ്ടോ? ഇല്ലെന്നാണ് അദ്ദേഹത്തിന്റെ ഉത്തരം.
വ എന്താ കാരണം? പഴവിളയോടുതന്നെ ചോദിക്കാം.
"ദേശമംഗലം മനയും ഷൊര്‍ണൂരിലെ കവളപ്പാറ തറവാടും കുളനടയിലെ നമ്പൂതിരി ഇല്ലങ്ങളും എല്ലാം നഷ്ടമായപ്പോള്‍ മലയാളത്തിലെ സാംസ്കാരിക നായകന്മാര് പരിതപിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ആ തറവാടുകള്‍ വില്‍ക്കേണ്ടിവരുന്ന സാഹചര്യത്തെക്കുറിച്ച് അവരുടെ കണ്ണീരിനെക്കുറിച്ച് ഇവര്‍ ഓര്‍ക്കാറുണ്ടോ? കൊച്ചുവീടായാലും കൊട്ടാര സദൃശ്യമായ വീടായാലും വീട് വീടാണ്. മക്കളെ പഠിപ്പിക്കാന്‍വേണ്ടി കേറിക്കിടക്കാടം വിറ്റ എത്രപേരാണ് നമ്മുടെ നാട്ടിലുള്ളത്. 56 -നുശേഷം കുടികിടപ്പായി കിട്ടിയ ഒരു സെന്റ് സ്ഥലംപോലും വിറ്റ എത്രയോപേര്‍ നമ്മുടെ നാട്ടിലുണ്ട്. അവരെക്കുറിച്ച് നമ്മുടെ സാംസ്കാരിക നായകന്മാര് പരിതപിക്കാത്തതെന്തുകൊണ്ടാണ്. ഞാന്‍ എന്റെ വീട് വിറ്റ് മറ്റൊരുവീടുവാങ്ങി. ചിലപ്പോള്‍ ഇതും വില്‍ക്കും. ഇതിനെക്കാള്‍ ചെറുതോ വലുതോ ആയ മറ്റൊരുവീട് വാങ്ങിയെന്നെരിക്കും."
വ എങ്കിലും പനവിളയിലെ വീട് വിറ്റത്....?
"നിനക്കറിയുമോ രണ്ടുദിവസം ഞാനും എന്റെ രാധയും അവിടെ സ്വബോധം നഷ്ടപ്പെട്ടുകിടന്നിരുന്നു. ആരുമറിഞ്ഞില്ല. അര്‍ദ്ധബോധാവസ്ഥയില്‍ നിലത്തുകിടന്ന് ഞാന്‍ വിളിച്ചത് രാധ കേട്ടില്ല. രാധയ്ക്ക് പൂര്‍ണമായും ബോധം നഷ്ടപ്പെട്ടിരുന്നു. ചിക്കുന്‍ ഗുനിയ ആയിരുന്നു ഞങ്ങള്‍ക്ക്. രണ്ടു ദിവസം കഴിഞ്ഞ് കൊറിയര്‍ കൊണ്ടുവന്ന ഒരാളാണ് എന്റെ വിളികേട്ട് അയലത്തുള്ളവരെ അറിയിച്ചത്. രണ്ടുമാസംമുന്പാണ്, അയല്‍ക്കാര്‍വന്ന് വീടുകുത്തിത്തുറന്ന് എന്നെയും രാധയെയും ഒരു ജീപ്പ്പില്‍ കയറ്റി പാളയത്തെ ജൂബിലി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആ ദിവസങ്ങളില്‍ അവിടെ കിടന്നുകൊണ്ട് കൈകാലുകള്‍ ചലിപ്പിനാവാതെ, ഫോണെടുത്ത് ആരെയെങ്കിലുമൊന്നു വിളിക്കാനാവാതെ, ഞാനനുഭവിച്ച മനോവേദന ഒരു വീടിനും എനിക്ക് പകരം തരാനാവില്ല. അന്നവിടെ കിടന്നുകൊണ്ട് ഞാന്‍ വിചാരിച്ചതാണ് വീട് വില്‍ക്കണമെന്ന്. ആറുവര്ഷംമുന്പ് കടം കയറിയതിനാല്‍ വീട് വില്‍ക്കുന്നതിനെക്കുറിച്ച് ഞാനൊരു കവിത എഴുതിയിരുന്നു. അത് വായിച്ച് കടമ്മനിട്ടയുടെ കണ്ണ് നിറഞ്ഞുപോയി. കടമ്മനിട്ടയ്ക്ക് ഞാനും എന്റെ വീടുമായി അത്ര അടുപ്പമുണ്ട്. അങ്ങനെ എത്രപേര്‍ക്ക് ഞാനുമായി അടുപ്പമുണ്ട്. അവര്‍ എന്റെ ആത്മമിത്രങ്ങളാണ്. അവര്‍ക്കെല്ലാം വരാനും എനിക്ക് കിടക്കാനും ഒരു ഇടംവേണം. അതാണ് എന്റെ വീട്".
വ നാലാന്റയിലെ (നാലാന്റയാണ് പറഞ്ഞു പറഞ്ഞ് നലാന്റയായത്) ഇന്നത്തെ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന് സമീപം ഒരു വീട് വാങ്ങാനായതില്‍ പഴവിള രമേശിന് പ്രത്യേകമായ സന്തോഷമുണ്ട്. കാരണം ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അവിടെ സ്ഥാപിതമായതിനുപിന്നിലും പഴവിള രമേശന്റെ മനസ്സുണ്ട്. കേരളകൗമുദി എഡിറ്റോറിയല്‍ അഡ്വൈസര്‍ എന്‍. രാമചന്ദ്രന്, മരാമത്ത് മന്ത്രിയായിരുന്ന ടി.കെ. ദിവാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കാലം. അന്ന് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിച്ചിരുന്നത് ഡി.പി.ഐക്ക് സമീപമുള്ള സീതി സാഹിബ് മെമ്മോറിയല്‍ ബില്‍ഡിംഗിലായിരുന്നു. 20 പേര്‍ക്കുപോലും ഇരിക്കാന്‍ അവിടെ ഇടമുണ്ടായിരുന്നില്ല. അന്ന് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായിരുന്ന എന്‍.വി. കൃഷ്ണവാര്യര്‍ പഴവിളയോട് പറഞ്ഞു: ഈ വാടകക്കെട്ടിടത്തില്‍നിന്ന് സര്‍ക്കാരിന്റെ സ്വന്തം കെട്ടിടത്തിലേക്ക് ഈ സാംസ്കാരിക സ്ഥാപനത്തെ മാറ്റാന്‍ പഴവിള വേണ്ടത് ചെയ്യണമെന്ന്. ഇന്‍സ്റ്റിറ്റിയൂട്ടിലെ ഉദ്യോഗസ്ഥനായിരുന്ന പഴവിളയ്ക്ക് മന്ത്രിയുമായും എന്‍. രാമചന്ദ്രനുമായും വളരെ അടുപ്പം ഉണ്ടായിരുന്നു. അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന അനന്തകൃഷ്ണന്റെ എതിര്‍പ്പിനെ അതിജീവിച്ചാണ് മന്ത്രി ടി.കീയുടെ അനുവാദത്തോടെ എന്‍. രാമചന്ദ്രന്, മന്ത്രിമന്ദിരമായിരുന്ന നാലാന്റ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന് നല്കാന്വേണ്ട ഏര്‍പ്പാട് ഉണ്ടാക്കിയത്. അവിടെ കാലാകാലങ്ങളില്‍ ഉദ്യോഗം ഭരിച്ച പലരും ഇക്കാര്യം മറന്നെങ്കിലും പഴവിള രമേശന് സ്വകാര്യ സന്തോഷത്തോടെ അതിപ്പോഴും ഓര്‍മ്മിക്കുന്നു.
വ "ചന്ദ്ര ചേട്ടന് അന്ന് ടി.കീയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നതുകൊണ്ട് മാത്രമാണ് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന് നാലാന്റയിലെ കെട്ടിടം ലഭിച്ചതും അതിന് ഇന്നുകാണുന്ന വികസനം ഉണ്ടായതും. കേരളത്തിലെ ഇതുപോലുള്ള ഒരു സാംസ്കാരിക സ്ഥാപനത്തിനും അതിനുമുന്‍പ് സ്വന്തമായി കെട്ടിടം ഉണ്ടായിരുന്നില്ല." പഴവിള രമേശന് തുടര്‍ന്നു: പനവിളയിലെ എന്റെ വീട് നില്‍ക്കുന്നിടത്ത് അത് പൊളിച്ച് നാലുനില ഫ്ളാറ്റ് കെട്ടാനുള്ള ആഗ്രഹമായിരുന്നു ഇളയ മരുമകനുണ്ടായിരുന്നത്. പക്ഷേ ആരെയും അറിയിക്കാതെ ഞാനത് വിറ്റു. മൂത്തമകള്‍ സൂര്യയോട് ഡല്‍ഹിയില്‍ വിളിച്ച് ഇക്കാര്യം സൂചിപ്പിക്കുക മാത്രംചെയ്തു." ഏത് കാര്യത്തിലും പഴവിളയുടേതായ തീരുമാനമുണ്ട്. അതില്‍ മറ്റൊരാളും കൈകടത്തുന്നത് പഴവിളയ്ക്ക് ഇഷ്ടമല്ല. പലപ്പോഴും വൈകാരികത തീരേ ഇല്ലാത്ത ഒരാളെന്ന് അദ്ദേഹത്തെക്കുറിച്ചു എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ പഴവിള രമേശന്റെ വാക്കുകള്‍... "കേറിക്കിടക്കാന്‍ ഒരിടം. അവിടെക്കിടന്നാല്‍ കൂട്ടുകാരെ കാണണം. വീട്ടുകാരോട് അടുപ്പമുണ്ടാകണം. നാടിനെ എന്റെ കിടക്കയിലേക്ക് കൊണ്ടുവരണം. ഇത്രയൊക്കെയേ ആഗ്രഹമുള്ളൂ. ഈ ആഗ്രഹം ഒട്ടും ചെറുതല്ല എന്ന് എനിക്കറിയാം."
* തിക്കോടിയനും കടമ്മനിട്ട രാമകൃഷ്ണനും രാമുകാര്യാട്ടും ഹരിപോത്തനും ശോഭനാപരമേശ്വരനും അരവിന്ദനും അടൂര്‍ ഗോപാലകൃഷ്ണനും പട്ടത്തുവിള കരുണാകരനും പി. ഗോവിന്ദപ്പിള്ളയും തച്ചടി പ്രഭാകരനും വയലാര്‍ രവിയും എന്‍.പി. മുഹമ്മദും വെളിയം ഭാര്‍ഗ്ഗവനും പി.കെ.വിയുമെല്ലാം സഹോദരതുല്യം ഇടപഴകിയിട്ടുള്ള വീടാണ് പനവിളയിലേത്. ആ വീട് നഷ്ടമാകുമ്പോള്‍ ഒരു സാംസ്കാരിക കേന്ദ്രമാണ് മലയാളത്തിന് നഷ്ടമാകുന്നത്. മലയാളത്തിലെ ഈ തലമൂത്ത കാരണവര്മാര് മാത്രമല്ല ഏറ്റവും ഇളം തലമുറയില്‍പെട്ടവരും കലാസാംസ്കാരിക ജീവിതത്തില്‍ ഒന്നുമായിട്ടില്ലാത്തവരുമെല്ലാം എത്തുന്ന വീടായിരുന്നു പനവിളയിലെ പഴവിള അണ്ണന്റെ വീട്. അത് നഷ്ടമായതില്‍ പഴവിള രമേശന് ദുഃഖിക്കുന്നില്ല. കാല്‍നൂറ്റാണ്ടുമുന്‍പ് ഫോറസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന ഒരാളുടെ മകനില്‍നിന്നു വാങ്ങിയ ആ വീടിന് ഇപ്പോള്‍ ഒരുനൂറ്റാണ്ടോളം പഴക്കമുണ്ട്. എസ്.പി ഗ്രൂപ്പാണ് അതിപ്പോള്‍ വാങ്ങിയത്. അവര്‍ അതിടിച്ചുനിരത്തുമ്പോള് സഹൃദയനായ ഓരോ മലയാളിയുടെ നെഞ്ചിലൂടെയും ഒരു ബുള്‍ഡോസറിന്റെ ചക്രം കയറിയിറിങ്ങിയില്ലെങ്കില് നമ്മള് ഇന്നുവരെ വായിച്ച എല്ലാ സാഹിത്യ സൃഷ്ടികളുടെയും ശക്തി ശൂന്യതയില്‍ ഇല്ലാതായിപ്പോകും.
ഇന്ദ്രബാബു
കടപ്പാട് : കേരളകൗമുദി ഓണ്‍ലൈന്‍
വ്യാഴാഴ്ച, സെപ്റ്റംബർ 28, 2006
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ