ചൈനയെ വെള്ളം കുടിപ്പിക്കുന്ന ഒരക്ഷരം: E
അജയ് മുത്താന
ഇതാ വരുന്നു ചൈന എന്ന് കുറച്ചുകാലമായി കേള്‍ക്കുന്നു. ചൈന വന്ന് ഇന്ത്യന്‍ വിപണിയെ കീഴടക്കുമെന്നും ഇവിടത്തെ നിര്‍മ്മാണ കമ്പനികളൊക്കെ പൂട്ടിപ്പോവുമെന്നും നാം കേട്ടു. ഇതേ ഭയത്തിലായിരുന്നു (ഭയത്തിലാണ്) വിയറ്റ്നാമും ദക്ഷിണ കൊറിയയും മുതല്‍ അമേരിക്ക വരെ. പക്ഷേ, ചൈന ഇനിയും വന്നിട്ടില്ല, എന്തുകൊണ്ട്?
മൂന്നു നാലുവര്‍ഷം മുന്പ്് ഇന്ത്യയിലേക്ക് വിലകുറഞ്ഞ കുറെ ചൈനീസ് ഉത്പന്നങ്ങള്‍ ഒഴുകിവന്നു. നാടൊട്ടുക്ക് ചൈനീസ് ഷോപ്പുകള്‍ വന്നു. പക്ഷേ, വന്നതിലും വേഗത്തില്‍ അവ പൂട്ടുകയും ചെയ്തു. ഇന്ന് നമ്മുടെ നാട്ടില്‍ ചൈനീസ് ഉത്പന്നങ്ങള്‍ എന്നു പറഞ്ഞ് വില്‍ക്കുന്നതിലധികവും കുന്നംകുളത്തോ ഡല്‍ഹിയിലോ ഒക്കെ നിര്‍മ്മിച്ച ഉത്പന്നങ്ങളാണ്. മിക്ക രാജ്യങ്ങളിലും ' ചൈനീസ് അധിനിവേശം' ഇങ്ങനെ ഇല്ലാതാവുകയാണ്.
നടപ്പു സാമ്പത്തികവര്‍ഷം ചൈനയുടെ സാമ്പത്തിക വളര്‍ച്ച 10 ശതമാനത്തിനു മുകളിലായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി കണക്കുകൂട്ടുന്നു. വികസന പാതയില്‍ കുതിച്ചു പാഞ്ഞിരുന്ന മിക്ക രാജ്യങ്ങള്‍ക്കും ഈ വളര്‍ച്ചാ നിരക്ക് ഒരു സ്വപ്നം മാത്രമാണ്. എന്നിട്ടും ചൈന 'പറന്നു പൊങ്ങുന്നില്ല.'
പ്രസിഡന്റ് ഹുജിന്റാവോ തന്നെ ചൈനയുടെ ദൗര്‍ബല്യം തിരിച്ചറിഞ്ഞ് സമ്മതിച്ചിട്ടുണ്ട്. "ഞങ്ങള്‍ ഒരു വലിയ വാണിജ്യ രാഷ്ട്രമാണ്. പക്ഷേ, ഒരു വാണിജ്യ ശക്തിയല്ല" എന്നാണ് ഹു പറഞ്ഞത്.ചൈനയുടെ പരാധീനതകള്‍ പലതാണ്. ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങളാണ് ചൈനയുടേതെന്ന് പരക്കെ ധാരണ പരന്നിരിക്കുന്നു. അതു മാറ്റുക ഏറെ ദുഷ്കരമായിരിക്കും.
ലോക പൊലീസ് ചമയുന്ന അമേരിക്ക ഇന്ന് ഏറ്റവും ശ്രദ്ധിക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളെയാണ്. ഇറാനും ഇറാക്കുമൊക്കെ എണ്ണ ഊറ്റുന്നതിനും ആയുധങ്ങളുടെ ശേഷി പ്രദര്‍ശിപ്പിച്ച് വില്ക്കുന്നതിനുമൊക്കെയുള്ള പരിമിത ലക്ഷ്യത്തോടെയുള്ള ലക്ഷ്യസ്ഥാാത്രമാണ്. ചൈനയാണ് അമേരിക്കയുടെ യഥാര്‍ത്ഥ ഉന്നം. അതിനായി ഇന്ത്യ, തയ്വാന്, ജപ്പാന് തുടങ്ങി പാകിസ്ഥാന് വരെയുള്ള രാജ്യങ്ങളെ അമേരിക്ക സ്വാധീനിക്കുകയാണ്. ഇന്ത്യയെ തന്ത്രപരമായ പങ്കാളിയാക്കി മാറ്റുമ്പോള്‍ പാകിസ്ഥാനെ നാറ്റോ ഇതര സഖ്യ രാഷ്ട്രമാക്കിയിരിക്കുന്നു. ജപ്പാനും തയ്വാനും സൈനിക സാമ്പത്തിക സഹായങ്ങള്‍ വാരിക്കോരി നല്കുന്നു. തങ്ങളുടെ ലക്ഷ്യം സാധിക്കാനാണ് അമേരിക്ക ഏഷ്യയില്‍ ഇത്രയേറെ താത്പര്യമെടുക്കുന്നതെങ്കിലും ഏഷ്യന്‍ രാജ്യങ്ങള്‍ അവസരം നന്നായി മുതലെടുക്കുകയാണ്. ചൈനയെ പിന്നിലാക്കുക എന്ന ലക്ഷ്യം വച്ചാണ് ഇന്ത്യയെ പങ്കാളിയാക്കാന്‍ ബുഷ് ഭരണകൂടം തീരുമാനിച്ചത്. ഊര്‍ജ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് ഇത് ഇന്ത്യയ്ക്ക് അവസരമൊരുക്കും. പാകിസ്ഥാനാണ് ഇക്കാര്യത്തില്‍ ഏറ്റവുമധികം ഗുണംപറ്റുന്നത്. പണ്ടുപണ്ടേയുള്ള സൗഹൃദം വരെ ഉയര്‍ത്തിക്കാട്ടി അമേരിക്കയില്‍ നിന്ന് പാകിസ്ഥാന് ഏറെ ഗുണം പറ്റുന്നു. മറുവശത്ത് ഇന്ത്യയുടെ പേരുപറഞ്ഞ് ചൈനയുടെ ഉറ്റസുഹൃത്താകാനും പാകിസ്ഥാനു കഴിഞ്ഞിരിക്കുന്നു.
അമേരിക്കന്‍ കുതന്ത്രങ്ങളെയും മേഖലയിലെ ശക്തികളെയും അതിജീവിച്ച് ഒരു ശക്തിയായി മാറാന്‍ ഏറെക്കാലം ചൈനയ്ക്ക് അദ്ധ്വാനിക്കേണ്ടിവരും. 70കളില്‍ വിയറ്റ്നാം യുദ്ധാനന്തരം ഏഷ്യയില്‍ അമേരിക്കന്‍ സ്വാധീനം കുറയുകയും സോവിയറ്റ് യൂണിയന് പുതിയ സ്വാധീനശക്തിയായി വരികയും ചെയ്തു. സോവിയറ്റ് വസന്തം വളരെ കുറച്ചു കാലത്തേക്കേ നിലനിന്നുള്ളൂ. 80- കളില്‍ പറഞ്ഞുകേട്ടത് ജപ്പാന്റെ 'വ്യാപാര അധിനിവേശ'ത്തെക്കുറിച്ചാണ്. മലപോലെ വന്ന ജപ്പാനും എലിപോലെ പോയി. ഇപ്പോള്‍ ചൈനയാണ് ലൈംലൈറ്റില്‍. സോവിയറ്റ് യൂണിയനെ തകര്‍ക്കാന്‍ ചെലവഴിച്ചതിലേറെ ഊര്‍ജ്ജം ചൈനയെ വീഴ്ത്താന്‍ അമേരിക്ക പ്രയോഗിക്കുന്നുണ്ട്. അതിനൊപ്പം ചൈനയുടേതായ ചില പരാധീനതകളും പിടിവാശികളും അവരുടെ വളര്‍ച്ചയ്ക്കു വിഘാതമാവുകയാണ്.
സാമ്പത്തിക ലക്ഷ്യത്തിലുപരി ചൈനീസ് സേനയെ ലോകത്തെ ഏറ്റവും മികച്ച ശക്തിയാക്കാനാണ് ജിയാങ്ങ് സെമിനും ഹുജിന്റാവോയുമൊക്കെ ശ്രമിച്ചതും ശ്രമിക്കുന്നതും. പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളറാണ് ഇതിനായി ചെലവഴിക്കപ്പെടുന്നത്. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടാന്‍ സുശക്തമായൊരു സേന വേണമെന്ന് അമേരിക്കയെക്കണ്ട് ചൈന പഠിച്ചിരിക്കുന്നു. വികസന - വാണിജ്യ രംഗങ്ങളില്‍ ചെലവഴിക്കേണ്ട ധനമാണ് സൈനികാവശ്യങ്ങള്‍ക്കായി ഒഴുകുന്നത്. (ഇക്കാര്യത്തില്‍ ഇന്ത്യയും പിന്നിലല്ല). രാജ്യസുരക്ഷയാണ് ഇതിന് ഉപോദ്ബലകമായി പറയുന്നത്.
ചൈനയുടെ കയറ്റുമതിയില്‍ പകുതിയും ഏഷ്യന്‍ രാജ്യങ്ങളുമായിട്ടാണ്. ആഗോളതലത്തില്‍ വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ ചൈനയ്ക്കു ഇനിയും കഴിഞ്ഞിട്ടില്ല. ഇതും ചൈനയെ പിന്നില്‍ നിറുത്തുന്ന ഘടകമാണ്.മധുരമനോജ്ഞ ചൈന കമ്മ്യൂണിസത്തില്‍നിന്ന് പതുക്കെപ്പതുക്കെ മുതലാളിത്തത്തിലേക്ക് ചുവടുമാറിക്കൊണ്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ 'ഇ' എന്ന ഇംഗ്ലീഷ് അക്ഷരം എങ്ങനെ നിര്വചിക്കണമെന്നറിയാതെ വിഷമിക്കുകയാണ് ചൈനീസ് നേതൃത്വം. കമ്മ്യൂണിസമെന്നോ ക്യാപ്പിറ്റലിസമെന്നോ നിര്‍വചിക്കാം. മുതലാളിത്തം ഏറിയേറി വരുമ്പോള്‍ തെരുവാധാരമാക്കപ്പെടുന്നത് സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന കര്‍ഷകരാണ്. 400 ദശലക്ഷം പേരാണ് കൃഷിയിലൂടെ ഇവിടെ ഉപജീവനം കഴിക്കുന്നത്. വാണിജ്യ-വ്യാപാര മേഖലകളില്‍ കുതിച്ചുചാട്ടത്തിന് രാജ്യം ഒരുങ്ങുമ്പോള്‍ കര്‍ഷകര്‍ അനുദിനം പട്ടിണിയിലേക്കു പോവുകയാണെന്ന് ചൈനയിലെ അക്കാഡമിക് വിദഗ്ദ്ധര്‍തന്നെ രഹസ്യമായി സമ്മതിക്കുന്നു.
കടപ്പാട് : കേരളകൗമുദി ഓണ്‍ലൈന്‍.കോം
ചൊവ്വാഴ്ച, സെപ്റ്റംബർ 19, 2006
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ