കാന്‍സറിനു പ്രതിവിധി- പാട്ട്, പത്രം, വീണ
ഡി. വിജയമോഹന്
കാന്‍സറിനെ എങ്ങനെ ചെറുത്തു തോല്‍പ്പിക്കാം - ചെയ്യുന്ന ജോലി തുടരാനുള്ള ദൃഢനിശ്ചയംവഴി, സംഗീതംവഴി, തോല്ക്കാന് എനിക്കു മനസ്സില്ല എന്ന ഉള്ക്കരുത്തുവഴി, ചിട്ടയായ ജീവിതംവഴി - കെ. പി. കെ. കുട്ടിയുടെ കഥ അതാണ്. ഡല്‍ഹിയിലെ പ്രശസ്ത പത്രപ്രവര്‍ത്തകനും ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് സര്‍വീസ് ഡയറക്ടറും ചീഫ് മെന്ററുമായ കാവശ്ശേരി പരശുരാമ ശാസ്ത്രി കൃഷ്ണന്‍കുട്ടി ക്യാന്‍സറിനോടു പൊരുതിയ കഥ പറയുമ്പോള്‍...
രോഗം അറിഞ്ഞപ്പോള്‍
2005 ഫെബ്രുവരിയിലായിരുന്നു തുടക്കം. വയറിനു വേദന തുടര്‍ച്ചയായി തോന്നിയിരുന്നു. ഏപ്രില്‍ 24-നാണ്; രാത്രി തുടര്‍ച്ചയായ വയറിളക്കം. ഉറങ്ങിയില്ല. അടുത്ത ദിവസം അപ്പോളോയില്‍ പരിശോധനയ്ക്കു പോയി. ആദ്യം സ്ക്രീനിംഗ് നടത്തി. വയറ്റില്‍ അല്പം ഫ്ളൂയിഡ് ഉണ്ട്. ടി. ബി യാണെന്നു തോന്നുന്നു എന്നായിരുന്നു പരിശോധന നടത്തിയ ലേഡി ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ ടിവി സ്ക്രീനില്‍ ഈ പരിശോധന നടക്കവേ അതുവഴി വന്ന ഡോ. ഹര്‍ഷ് റസ്തോഗി പറഞ്ഞു: ആ രോഗിയെ വിടരുത്; എന്റെ സമീപത്തേക്ക് അയയ്ക്കൂ. ഒന്നുകൂടി പരിശോധന വേണം. ആ പരിശോധന കഴിഞ്ഞ് അദ്ദേഹം പറഞ്ഞു - ഇത് കാന്‍സറാണ്. ഇന്റസ്റ്റയിനിന്റെ പുറത്ത് 5റ്റ 4റ്റ 3 സെന്റീമീറ്റര്‍ അതു വളര്‍ന്നുകഴിഞ്ഞു. കീമോ തെറപ്പിയല്ലാതെ വേറെ വഴിയില്ല. ആറു സെഷന് വേണ്ടിവരും എന്നും പറഞ്ഞു. ചിട്ടയായ ജീവിതം നയിച്ചിരുന്ന, തികച്ചും സസ്യാഹാരിയായ എനിക്ക് ഇതെങ്ങനെ വന്നു എന്നായിരുന്നു മക്കളുടെ അദ്ഭുതം. ഞാന്‍ പുകവലിക്കാറുണ്ട്. എന്നാല്‍ അതിനും ഇതിനുമായി ബന്ധമില്ല എന്നും ഡോക്ടര്‍ പറഞ്ഞു. നോണ്‍-ഹോഡ്കിന്‍സ് ലിംഫോമാ എന്നാണ് ഇതിന്റെ പേര്. ബാക്ടീരിയവഴി വന്നതാണിത്.
തയാറെടുപ്പുകള്‍
ഏപ്രില്‍ 29-ന് ആദ്യത്തെ കീമോ തെറപ്പി നടന്നു - കാന്‍സര്‍ സ്പെഷലിസ്റ്റ് ഓങ്കോളജിസ്റ്റ് ഹര്‍ഷ് ദുവയുടെ മേല്‍നോട്ടത്തില്‍. ഡോക്ടര്‍ എന്നോടു ചോദിച്ചു - ഒരു കാര്യം അറിയണമെന്നുണ്ട്; ഈ രോഗത്തിന് ഒരു പുതിയ മരുന്ന് അമേരിക്കയില്‍ കണ്ടുപിടിച്ചിട്ടുണ്ട് - റോച്ചേ കമ്പനി പുറത്തിറക്കുന്ന മെബ്ത്തേര (mebthera). ഒരു വയലിന് (50 മില്ലി) ഒരുലക്ഷം രൂപ വില വരും. ഇത് ഉപയോഗിക്കാമോ? ഇത്രയും ചെലവു വഹിക്കാമോ? ഞാന്‍ തിരിച്ചു പറഞ്ഞു - എന്റെ വീട്ടില്‍ എന്റെ കുട്ടികളുണ്ട്, ഒാഫിസില്‍ സഹപ്രവര്‍ത്തകരുണ്ട്. അവരോടു ചോദിക്കുക. കിട്ടാവുന്ന ഏറ്റവും നല്ല മരുന്ന് ഉപയോഗിക്കുക.
ഒരു കീമോ തെറപ്പി 22 മണിക്കൂറാണ്. രാവിലെ 11 മണിക്കു തുടങ്ങിയാല്‍ അടുത്തദിവസം ഒന്‍പതുമണിവരെയാണ്. മരുന്നുകള്‍ മാറി മാറി ഡ്രിപ്പ് വഴി നല്‍കും. ഞാന്‍ പലപ്പോഴും മയക്കത്തില്‍ വീഴാന്‍ തുടങ്ങുമ്പോള്‍ ടെലിവിഷന്‍ ഒാണ് ചെയ്യും. അതില്‍ എന്തെങ്കിലും വാര്‍ത്ത കണ്ടാല്‍ ഓഫിസില്‍ തരുണ്‍ ബസുവിനെ വിളിക്കും - ഈ വാര്‍ത്ത നമ്മള്‍ക്കും കൊടുക്കണ്ടേ എന്നു ചോദിക്കും. കീമോ തെറപ്പി നടത്തുമ്പോള്‍ മോശപ്പെട്ട കോശങ്ങളുടെകൂടെ നല്ല കോശങ്ങളും നശിക്കും. പിന്നെ സ്റ്റിറോയിഡ്സും ഉണ്ട്. അതിനെ ചെറുത്തുനില്ക്കാന് ഉയര്‍ന്ന പ്രോട്ടീനുള്ള ഭക്ഷണവും വേണം. എല്ലാ 21 ദിവസം കൂടുമ്പോഴും കീമോ തെറപ്പി ആവര്‍ത്തിക്കണം. ഡോക്ടര്‍ക്ക് അദ്
ഭുതമായിരുന്നു - ഞാന്‍ കീമോ തെറപ്പി കഴിഞ്ഞാല്‍ അടുത്തദിവസം ഓഫിസില്‍ പോകും. ആദ്യമായാണ് ഇങ്ങനെ ഒരു രോഗിയെ കാണുന്നതെന്നു പറയും. പലരും ഇങ്ങനെ വന്നാല്‍ കിടപ്പിലാകും. കാന്‍സര്‍ രോഗിയാണ് എന്ന ചിന്ത തന്നെ തളര്‍ത്തും. ഞാന്‍ അതിനു തയാറായില്ല. ഓഫിസില്‍ മുഴുവന്‍ സമയവും ഇരിക്കുന്നത് അല്പം കുറച്ചുവെന്നു മാത്രം. രാവിലെ 9.15-ന് ഓഫിസിലെത്തിയാല്‍ രാത്രിവരെ ഇരിക്കുന്ന ഞാന്‍ അല്പം നേരത്തെ വീട്ടിലേക്കു മടങ്ങാന്‍ തുടങ്ങി എന്നു മാത്രം.
ഒരു പ്രവചനംപോലെ
അസുഖം വരുന്നതിനും മുന്‍പാണ്. ഓഫിസില്‍ തരുണ്‍ ബസുവുമായി സംസാരിച്ചിരിക്കവേ ഒരു ദിവസം ഞാന്‍ പറഞ്ഞു - ആര്‍ക്കറിയാം നമുക്ക് എന്തു സംഭവിക്കുമെന്ന്. ഒരുപക്ഷേ ഞാന്‍ കാന്‍സര്‍ കാരണം വീണുപോയെന്നുവരാം. ഞാന്‍ പക്ഷേ അങ്ങനെ പറഞ്ഞത് മറന്നുപോയിരുന്നു. അസുഖമായപ്പോള്‍ തരുണ്‍ പെട്ടെന്ന് അതോര്‍ത്തു. എനിക്ക് അപ്പോള്‍ 72 വയസായിരുന്നു. ജീവിതത്തില്‍ ചെയ്യേണ്ടതൊക്കെ ചെയ്തു എന്ന സംതൃപ്തിയുണ്ട്. പത്രപ്രവര്‍ത്തനത്തില്‍ 46 വര്‍ഷം പൂര്‍ത്തിയാക്കി. രണ്ടു ആണ്കുട്ടികളാണെനിക്ക് - വിജയും അജയും. രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു. വിജയ് ഒരു ഡോക്യുമെന്ററി നിര്‍മാതാവാണ്. അജയിന്റെ ഭാര്യ ചിത്ര. ഡല്‍ഹിയില്‍ ഞങ്ങള്‍ ഒരുമിച്ചാണു താമസം. രണ്ടാമത്തെ മകന് അജയും ഭാര്യ അനിതയും ന്യൊാസെലന്ഡിലാണ്. അജയ് ബാങ്ക് ഒാഫ് ന്യൊാസെലന്ഡിലാണ്. കുടുംബത്തില്‍ ആര്‍ക്കും കാന്‍സര്‍ വന്നിട്ടില്ല. എന്റെ ഭാര്യ 1992-ല്‍ മരിച്ചത് ഡയബറ്റിക് രോഗം മൂര്‍ച്ഛിച്ചാണ് - ഒരു ദീപാവലിയുടെ തലേന്ന്. മരിക്കുമ്പോള്‍ 48 വയസേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴും ദീപാവലി വരുമ്പോള്‍ ഞങ്ങള്‍ക്ക് ആ മരണം വേദനിപ്പിക്കുന്ന ഒാര്‍മയാണ്. ഭാര്യയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ എന്നോടു പറഞ്ഞതാണ് - ഏറിയാല്‍ ആറുമാസം. എന്നാല്‍ അതിനുശേഷവും രാജലക്ഷ്മി ഒരു വര്‍ഷവും ഏഴു മാസവും ജീവിച്ചു.
രോഗവുമായി മുഖാമുഖം
കാന്‍സറാണെന്ന് ഉറപ്പായതോടെ ഞാനും മരുമകള്‍ ചിത്രയും ഈ രോഗത്തെക്കുറിച്ചു കിട്ടാവുന്ന വിവരങ്ങള്‍ മുഴുവന്‍ തേടിപ്പിടിച്ചു. ഇന്റര്‍നെറ്റിലൂടെ കിട്ടാവുന്ന വിശദാംശങ്ങള്‍ മുഴുവന്‍ നോക്കി. എന്തു ചെയ്യണം, എന്തു ചെയ്യരുത്, എന്തൊക്കെ ചെയ്താലും എത്ര ഫലം എന്നൊക്കെ മനസ്സിലായി. ചിത്രയുടെ അച്ഛന് കൊച്ചി അമൃതാ ആശുപത്രിയിലെ ഡോക്ടറാണ് - ബ്രിഗേഡിയര്‍ വി. അനന്ത നാരായണയ്യര്‍. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും ചിത്ര തേടിയിരുന്നു. ഡോക്ടര്‍ ഹര്‍ഷ് ദുവ കര്‍ശനമായ വിലക്കുകള്‍ കൊണ്ടുവന്നു - പുകവലിക്കരുത്. അന്നുമുതല്‍ ഇന്നുവരെ സിഗരറ്റ് തൊട്ടിട്ടില്ല. ഭക്ഷണം വേവിക്കാതെ കഴിക്കരുത് - അതായത്, പഴങ്ങള്‍പോലും വേവിക്കണം. ഹായ് പ്രോട്ടീന്‍ വേണം - അതേസമയം ഒന്നും പാകം ചെയ്യാതെ കഴിക്കാനും പാടില്ല. തൈര് എനിക്ക് ഏറെ ഇഷ്ടമായിരുന്നു - തൈര് വിലക്കില്‍പ്പെട്ടു. ഫ്രിഡ്ജില്‍ വച്ച ഒരു സാധനവും കഴിക്കരുതെന്നായി. ചിത്രയാണ് ഭക്ഷണത്തിന്റെ മുഴുവന്‍ കാര്യവും നോക്കിയത്. രോഗം പൂര്‍ണമായും ഭേദമാകുമെന്നു ഡോക്ടര്‍ പറഞ്ഞത്് ഞാന്‍ അവിശ്വസിച്ചില്ല. വൈകാരികമായ ഒരു സമീപനംകൊണ്ടു കാര്യമില്ല എന്ന് എനിക്കു മനസ്സിലായി. മൂന്നു കീമോ തെറപ്പി കഴിഞ്ഞപ്പോള്‍ ഫലം കണ്ടുതുടങ്ങി. 5റ്റ4റ്റ3 സെന്റിമീറ്റര്‍ ആയി വ്യാപിച്ചിരുന്ന ക്യാന്‍സര്‍ 1.3 സെന്റിമീറ്ററിലേക്കു ചുരുങ്ങി. ഇനി കീമോ തെറപ്പി നിര്‍ത്തിക്കൂടേ എന്നു ഞാന്‍ ഡോക്ടറോടു ചോദിച്ചു. ഇല്ല, പറ്റില്ല എന്നായി ഡോക്ടര്‍. ആറു കീമോയും ചെയ്തേപറ്റൂ. അതു കഴിഞ്ഞ് എവിടെ രോഗം തുടങ്ങിയോ ആ ഭാഗം റേഡിയേഷനിലൂടെ കരിച്ചുകളയുകയും വേണമെന്നായി ഡോക്ടര്‍. ഇതൊക്കെ ചെയ്താലും രോഗം വീണ്ടും വരാം. വീണ്ടും വരാത്ത ഒരു കാന്‍സറുമില്ല.
സംഗീതം നല്കിയ പിന്തുണ
സംഗീതം എന്റെ ജീവനാണ്. ഈ കഴിഞ്ഞ 73 വര്‍ഷം സംഗീതം എന്റെകൂടെയില്ലായിരുന്നുവെങ്കില് ഞാന്‍ ഈ കാണുന്ന ഞാനാവില്ലായിരുന്നു. അച്ഛന് കാവശേരി ഊട്ടുപുര അഗ്രഹാരത്തില്‍ പരശുരാമ ശാസ്ത്രികള്‍ക്ക് നല്ല സംഗീതജ്ഞാനമുണ്ടായിരുന്നു. 40 വര്‍ഷം പാലക്കാട്ട് പരക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദേവീമാഹാത്മ്യം വായിച്ചിരുന്നു. പോറക്കുളം ഗണപതി ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു അദ്ദേഹം. വീട്ടില്‍ ഒട്ടേറെ കുട്ടികളെ സംഗീതം പഠിപ്പിച്ചിരുന്നു. എന്റെ സഹോദരിയും ഞാനും കുഞ്ഞുന്നാള്‍മുതല്‍ വീണ പഠിച്ചതാണ്. എന്റെ ചേച്ചി മഞ്ഞപ്ര അനന്തരാമഭാഗവതരുടെ ശിഷ്യയാണ്. ചേച്ചിയും കല്യാണ കൃഷ്ണ ഭാഗവതരുമാണ് അദ്ദേഹത്തില്‍നിന്ന് ഒരേസമയം വീണ പഠിച്ചിരുന്നത്. ചേച്ചിയില്‍നിന്നു ഞാന്‍ പഠിച്ചു. അച്ഛന് ചെമ്പൈയുടെ കൂട്ടുകാരനായിരുന്നു. സംഗീതവുമായി അത്രയേറെ ഇഴുകിച്ചേര്‍ന്നുപോയി. ഇന്ന് പലര്‍ക്കുമറിയില്ല - ഡല്‍ഹിയിലെ പ്രസിദ്ധമായ ലോട്ടസ് ടെംപിള്‍ 1987ല്‍ ഉദ്ഘാടനം ചെയ്ത ദിവസം എന്റെ സംഗീതക്കച്ചേരിയായിരുന്നു നടത്തിയത്. ഒട്ടേറെ ലളിതഗാനങ്ങള്‍ക്കു സംഗീതം നല്കി. ഇപ്പോഴും സംഗീതം പറഞ്ഞുകൊടുക്കുന്നുണ്ട്. മലയാള കീര്‍ത്തനങ്ങള്‍ ഞാന്‍ പ്രത്യേകം ശേഖരിക്കുകയും പാടുകയും ചെയ്യുന്നു - സ്വാതി തിരുനാളിന്റെയും ഇരയിമ്മന്‍ തമ്പിയുടെയും കെ. സി. കേശവപിള്ളയുടെയും കുഞ്ഞിക്കുട്ടി തങ്കച്ചിയുടെയും കൃതികള്‍. ഈ കീര്‍ത്തനങ്ങള്‍ പഠിക്കാന്‍ പലരും വരും. രണ്ടുപേര്‍ ഇപ്പോഴും വരുന്നുണ്ട്. കന്നഡക്കാരിയായ സുജാത - നന്നായി പഠിച്ചവരാണ്. പുതിയ കീര്‍ത്തനങ്ങള്‍ പഠിക്കാന്‍ വരും. മറ്റൊരു ഗായിക ആകാശവാണിയില്‍ പാടുന്ന രാജി രാജഗോപാലാണ്. മലയാള കീര്‍ത്തനങ്ങള്‍ പഠിക്കാന്‍ വരുന്നതാണ്. അസുഖം വന്നിട്ടും ഞാന്‍ ഇവര്‍ക്കു പറഞ്ഞുകൊടുക്കുന്നതു തുടര്‍ന്നു. ഇപ്പോഴും മണിക്കൂറുകളോളം വീണ വായിക്കുന്നു. സംഗീതം പറഞ്ഞുകൊടുക്കാന്‍ എളുപ്പം വീണയിലൂടെയാണ്. സ്വരസ്ഥാനങ്ങള്‍ തെറ്റില്ല. വീണയ്ക്കു തെറ്റു പറ്റില്ല. ഗമകങ്ങള്‍ ഏറ്റവും നന്നായി പറഞ്ഞുകൊടുക്കാന്‍ വീണയിലൂടെ കഴിയും. സംഗീതവും മരുമകള്‍ ചിത്രയുടെ ശുശ്രൂഷയുമാണ് ഈ രോഗത്തില്‍നിന്ന് എന്നെ കരകയറാന്‍ സഹായിച്ചത് എന്നു പറയാം.
പത്രപ്രവര്‍ത്തനം സഹായിച്ചത്
പത്രപ്രവര്‍ത്തനം എനിക്കു സത്യസ്ഥിതിയെ നേരിടാനുള്ള കഴിവുണ്ടാക്കി. കാരണം, സത്യസ്ഥിതി വിട്ടാല്‍ പിന്നെ പത്രപ്രവര്‍ത്തനം സാധ്യമല്ല. വസ്തുതകള്‍ ശരിയായിരിക്കണം, അല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ല. യു. എന്‍. ഐ.യിലെ കര്‍ശനമായ ചിട്ട - വാര്‍ത്തകള്‍ മുഴുവനും വസ്തുതാപരമായി ശരിയായിരിക്കണം എന്ന നിഷ്കര്‍ഷ - അത് എന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തനത്തിലൂടെ നാം എല്ലാം കാണുകയാണ്. പിന്നെ പത്രപ്രവര്‍ത്തനം നല്കിയ മറ്റൊരു ഗുണം ഞാന്‍ മനുഷ്യരുമായി ഇടപെടുന്നത് ആസ്വദിക്കുന്ന വ്യക്തിയായി എന്നതാണ്. മനുഷ്യരെ വളരെ ഇഷ്ടമാണെനിക്ക്. ഒന്‍പതര വര്‍ഷം ഞാന്‍ ഡല്‍ഹി മലയാളി അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. നാല്പതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. എത്രയോ പ്രസിഡന്റുമാരോടൊപ്പവും പ്രധാനമന്ത്രിമാരോടൊപ്പവും സഞ്ചരിച്ചു. ചുരുക്കത്തില്‍ അസുഖം എന്താണ്, അതിനെ വസ്തുതാപരമായി നേരിടുക എന്ന ഒരു മനോഭാവം ലഭിച്ചത് പത്രപ്രവര്ത്തനത്തില്നിന്നാണ്.
ഈശ്വര വിശ്വാസം
തീര്‍ച്ചയായിട്ടും. ഈ സംഗീതം, കീര്ത്തനങ്ങളിലെല്ലാം എന്താണ് - ഈശ്വരനെ പ്രകീര്‍ത്തിക്കുകയല്ലേ? ഈശ്വരനെ വിശ്വസിക്കേണ്ട എന്നുള്ള ഒരു നില ചിന്തിക്കാന്‍പോലുമാവില്ല. പൂജാരിയുടെ മകനല്ലേ? പാടുന്നതു മുഴുവന്‍ കീര്‍ത്തനങ്ങളല്ലേ? കാര്യമായി ജീവിതത്തില്‍ അപകടങ്ങളുണ്ടായില്ല. തെറ്റുകള്‍ ചെയ്യാന്‍ ഈശ്വരന് എന്നെ അനുവദിച്ചിട്ടില്ല. വളരെ നേര്‍മയോടെ ജീവിച്ചു. ജീവിതത്തിലെ വളര്‍ച്ചയില്‍ ഞാന്‍ സന്തുഷ്ടനാണ്. എല്ലാം ദൈവാനുഗ്രഹം.
പറയാനുള്ളത്
ഇങ്ങനെ ഒരസുഖം വന്നാല്‍ വളരെ അച്ചടക്കത്തോടെ ജീവിക്കാന്‍ പഠിക്കുക. ജീവിതത്തില്‍ അതുവരെ ഡിസിപ്ലിന്‍ ഇല്ലാതിരുന്നുവെങ്കില്‍ അതു തുടങ്ങുക, എല്ലാറ്റിലും. ആ ബോധം നേരത്തേ ഉള്ളവര്‍ക്ക് എളുപ്പമാണ്. ജീവിതശൈലി എങ്ങനെ മാറ്റണം എന്നു പറഞ്ഞാലും മാറ്റാന്‍ തയാറാവുക. ചികിത്സയ്ക്കുവേണ്ടി അതു നിര്‍ബ്ബന്ധപൂര്‍വം ചെയ്യുക. അസുഖത്തിന്റെ ചികിത്സ ആറു മാസം, അല്ലെങ്കില്‍ ഒരു കൊല്ലമേ ഉണ്ടാവൂ. അതുവരെ കര്‍ശനമായി ഈ അച്ചടക്കം പാലിക്കുക. വിജയം കൈവരും.
ഒറ്റനോട്ടത്തില്‍
ഒറ്റനോട്ടത്തില്‍ അസുഖത്തെ ഞാന്‍ കണ്ടത് ധര്‍മ്മപുത്രര്‍ യാത്ര പോയപ്പോള്‍ കൂടെ പോയ നായയെപ്പോലെയാണ്. ധര്‍മ്മപുത്രരുടെ യാത്ര സ്വര്‍ഗത്തിലേക്കായിരുന്നു. ഒരു നായ കൂടെ കൂടി. അതുപോലെയാണ് അസുഖം എന്നോടൊപ്പം കൂടിയത് എന്നേ കരുതുന്നുള്ളൂ.
കടപ്പാട് : മനോരമ ഓണ്‍ലൈന്‍
ലിങ്ക്
ഞായറാഴ്ച, സെപ്റ്റംബർ 17, 2006
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ