ഹോളി: നിറങ്ങളുടെ പെരുമഴക്കാലം
മാനുവല്‍ ജോര്‍ജ്
നിറങ്ങളുടെ പെരുമഴ. അതാണ് ഹോളി. എവിടെ നോക്കിയാലും നിറങ്ങള്‍. ഹോളി ഉത്തരേന്ത്യയില്‍ ഒരു പ്രണയകാലമാണ്. നിറങ്ങളെ പ്രണയിക്കുന്നവരുടെ ആഘോഷക്കാലം. ദക്ഷിണേന്ത്യയിലും ഇപ്പോള്‍ കേരളത്തിലും വരെ ഹോളി ആചരിച്ചു തുടങ്ങിയിട്ടുണ്ട്. ഗുജറാത്തികളും മാര്‍വാടികളും പഞ്ചാബികളുമാണ് ഹോളി ആഘോഷത്തിനു മുന്‍പന്തിയില്‍ നില്‍ക്കുന്നവരെങ്കിലും മുംബൈ പോലുള്ള നഗരങ്ങളില്‍ ഹോളി ആഘോഷിക്കാത്തവര്‍ തന്നെ ചുരുക്കമാണെന്നു പറയാം. ജാതി മതഭേദമന്യേ ജനങ്ങള്‍ ഹോളി ആഘോഷങ്ങളില്‍ പങ്കുചേരുന്നു. യുവത്വം ഒരു ലഹരി പോലെ ഹോളി ആസ്വദിക്കുന്നു. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നതാണ് വിശ്വാസം.
മാര്‍ച്ച് മാസത്തില്‍ പൂര്ണചന്ദ്രന് ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ് യഥാര്‍ഥ ഹോളി ദിവസം. ഇത്തവണ മാര്‍ച്ച് 15 നാണ് ഹോളി. ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്.
ഹോളി പണ്ട് കര്‍ഷകരുടെ ആഘോഷമായിരുന്നു. സമൃദ്ധമായ വിളവ് ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങിയ ആഘോഷം. എന്നാല്‍ പിന്നീട് അതു പൂര്‍ണമായും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി മാറി.
ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ് ഹോളിയുടെ അടിസ്ഥാനം. വേറെയുമുണ്ട് കഥകള്‍. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ അങ്ങനെയങ്ങനെ..ഃഓളിയുടെ വിവിധ ആഘോഷങ്ങളുമായി ഒരോ കഥയ്ക്കും ബന്ധമുണ്ടുതാനും.
എങ്കിലും കൂടുതല്‍ പേരും ഹോളിയുടെ കഥ പ്രഹ്ലാദനുമായി ബന്ധപ്പെട്ടുള്ളതാണെന്നു വിശ്വസിക്കുന്നു. പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശ്യപുവിന്റെ സഹോദരിയാണു ഹോളിഗയില്‍ നിന്നാണ് ഹോളി എന്ന പേരു തന്നെ കിട്ടിയതത്രേ.
ഹോളിഗയുടെ കഥ
പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശ്യപുവിന്റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു അഹങ്കാരെ കൊണ്ടു നിറഞ്ഞു ഭഗവാന് വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാല്‍ തന്റെ അഞ്ചുവയസുകാരനായ മകന് പ്രഹ്ലാദനെ മാത്രം അയാള്‍ക്കു ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്നു പ്രഹ്ലാദന്. വിഷ്ണുവിന്റെ ഉത്തമഭക്തന്. അച്ഛന്റെ ആജ്ഞയെ ധിക്കരിച്ചു പ്രഹ്ലാദന് വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. തുടര്‍ന്നു പ്രഹ്ലാദനെ വധിക്കാന്‍ ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാല്‍ വിഷ്ണുവിന്റെ ശക്തിയാല്‍ ആര്‍ക്കും അവനെ ഒന്നും ചെയ്യാനായില്ല.
ഒടുവില്‍, ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളിഗയുടെ സഹായം അഭ്യര്‍ഥിച്ചു. അഗ്നിദേവന് സമ്മാനിച്ച വസ്ത്രമണിഞ്ഞാല്‍ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്കു കിട്ടിയിരുന്നു. അവര്‍ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാല്‍, ഒറ്റയ്ക്കു തീയിലിറങ്ങിയാല്‍ മാത്രമേ വരത്തിനു ശക്തിയുണ്ടാവൂ എന്നവര്‍ മനസിലാക്കിരുന്നില്ല. വിഷ്ണുവിന്റെ അനുഗ്രഹത്താല്‍ പ്രഹ്ലാദന് ചെറിയൊരു പൊള്ളല്‍ പോലും ഏല്ക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയില്‍ വെന്തുമരിക്കുകയും ചെയ്തു. ഹിരണ്യകശ്യപുവിനെ പിന്നീട് വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി.
തിന്മയുടെ മേല്‍ നന്മ വിജയം നേടിയത് ആഘോഷിക്കാന്‍ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്.
കാമദേവന്റെ ത്യാഗം
പരമശിവനുമായി ബന്ധപ്പെട്ടാണ് ഹോളിയുടെ മറ്റൊരു കഥയുള്ളത്. ബ്രഹ്മാവിന്റെ മകനായിരുന്ന ദക്ഷന്റെ മകളായ സതി ശിവന്റെ ഭാര്യയായിരുന്നു. ഒരിക്കല്‍, ദക്ഷന് തന്റെ കൊട്ടാരത്തില്‍ വലിയൊരു യാഗം നടത്തി. എന്നാല്‍ മകളെയും ഭര്‍ത്താവായ ശിവനെയും യാഗത്തെ പറ്റി അറിയിച്ചില്ല. തന്റെ അച്ഛന്റെ കൊട്ടാരത്തില്‍ നടക്കുന്ന യാഗത്തെ കുറിച്ചു കേട്ടറിഞ്ഞ് സതി ശിവന്റെ അനുവാദമില്ലാതെ യാഗസ്ഥലത്ത് എത്തി. എന്നാല്‍ അവിടെ തന്റെ ഭര്‍ത്താവിനെ അപമാനിക്കുന്നതായി സതിക്കു തോന്നി. ശിവന്റെ അനുവാദമില്ലാതെ യാഗസ്ഥലത്ത് എത്തി അപമാനിതയായതില്‍ മനംനൊന്ത് സതി യാഗാഗ്നിയില്‍ ചാടി മരിച്ചു. ഇതറിഞ്ഞ ശിവന് കോപത്താല്‍ വിറച്ച് തന്റെ ഭൂതഗണങ്ങളെ അയച്ചു യാഗവേദി മുഴുവന്‍ നശിപ്പിച്ചു.
എന്നിട്ടും കോപം തീരാതെ ശിവന് കഠിനമായ തപസ് ആരംഭിച്ചു. തപസിന്റെ ശക്തിയാല്‍ ലോകം തന്നെ നശിക്കുമെന്നു മനസിലാക്കിയ ദേവന്മാര് കാമദേവനെ സമീപിച്ചു ശിവന്റെ തപസ് മുടക്കാന്‍ അപേക്ഷിച്ചു. സതിയുടെ പുനര്‍ജന്മമായ പാര്‍വതി ശിവനെ പ്രീതിപ്പെടുത്താനായി അദ്ദേഹത്തെ ശുശ്രൂക്ഷിച്ചു വരികയായിരുന്നു. ശിവന്റെ തപസ് നടക്കുന്ന സ്ഥലത്ത് എത്തി മറഞ്ഞിരുന്ന് കാമദേവന് കാമാസ്ത്രം ശിവന്റെ നേരെ തൊടുത്തു. ക്ഷുഭിതനായ ശിവന് തന്റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ഭസ്മമാക്കി. പിന്നീട് തെറ്റുമനസിലാക്കിയ ശിവന് കാമദേവനു അനശ്വരത്വം നല്‍കുകയും ചെയ്തു.
ലോകത്തിന്റെ രക്ഷയ്ക്കു വേണ്ടി തന്റെ തന്നെ ജീവിതം സമര്‍പ്പിച്ച കാമദേവന്റെ സ്മരണയില്‍ ഹോളിയുടെ നിരവധി ആചാരങ്ങളുണ്ട്.
രാധാ-കൃഷ്ണ പ്രണയകാലം
ഭഗവാന് കൃഷ്ണനും ഗോപസ്ത്രീയായ രാധയുമായി ബന്ധപ്പെട്ടാണ് ഹോളിയുടെ മറ്റൊരു കഥ. ബാലനായ കൃഷ്ണന് തനിക്കു മാത്രം കാര്‍മേഘത്തിന്റെ നിറം എങ്ങനെ ലഭിച്ചുവെന്നു വളര്‍ത്തമ്മയായ യശോധയോടു ചോദിച്ചു. രാധയും മറ്റു ഗോപസ്ത്രീകളും വെളുത്തു സുന്ദരികളായി ഇരിക്കുന്നതെന്തു കൊണ്ടാണെന്നായിരുന്നു കൃഷ്ണന് അറിയേണ്ടത്. യശോധ കൃഷ്ണനു ഒരു ഉപായം പറഞ്ഞുകൊടുത്തു. രാധയുടെ ദേഹത്ത് കൃഷ്ണനു ഇഷ്ടമുള്ള നിറങ്ങള്‍ കലക്കിയൊഴിക്കുക എന്നതായിരുന്നു അത്. കൃഷ്ണന് അങ്ങനെ ചെയ്തു.
ഹോളിയില്‍ നിറങ്ങള്‍ വാരിവിതറുന്നത് കൃഷ്ണന്റെ ഈ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിശ്വാസം.
കടപ്പാട് : മനോരമ ഓണ്‍ലൈന്‍
ബുധനാഴ്ച, മാർച്ച് 15, 2006
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ